പാലക്കാട്: ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് അധ്യാപകരെ മാനേജ്‌മെന്റ് പുറത്താക്കി. കുട്ടി ആത്മഹത്യ ചെയ്തത് സ്‌കൂളധികൃതരുടെ മാനസികപീഡനത്തെത്തുടര്‍ന്നെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് രക്ഷിതാക്കളും വിദ്യാര്‍ഥി, രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരും സ്‌കൂളിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് അധ്യാപകരെ മാനേജ്‌മെന്റ് പുറത്താക്കിയത്.

ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദയെയാണ് (14) തിങ്കളാഴ്ച സ്‌കൂള്‍ വിട്ടുവന്നശേഷം വീടിന്റെ രണ്ടാംനിലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതരുടെ പീഡനമാണ് കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

സ്‌കൂളില്‍ അധികൃതരുടെ നിര്‍ദേശപ്രകാരം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുന്നതായും ഇതേത്തുടര്‍ന്നുണ്ടായ മാനസികവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പരാതി.

അതേസമയം, വിദ്യാര്‍ഥികള്‍ക്ക് മാനസികസംഘര്‍ഷമുണ്ടാകുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനവും സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി വ്യക്തമാക്കി.