തൃശൂര്‍: നേപ്പാളില്‍ സന്യാസ ജീവിതം നയിച്ചിരുന്ന മലയാളിയായ യുവ സന്യാസി ബ്രഹ്‌മാനന്ദ ഗിരിയെ (ശ്രിബിന്‍38) റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാന പൊലീസാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിച്ചത്. സംസ്‌കാരം നടത്തി. ശ്രീബിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് എത്തി.

നാട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനില്‍ ഒരു സംഘം തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സ്വാമി ബ്രഹ്‌മാനന്ദഗിരി കുന്നംകുളത്തിനടുത്തുള്ള ക്ഷേത്രത്തിലെ ശാന്തിയെ കഴിഞ്ഞ വ്യാഴാഴ്ച ഫോണ്‍ വിളിച്ച് അറിയിച്ചതായി പറയുന്നു. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇക്കാരമാവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസിനു നിവേദനം നല്‍കി.

കുന്നംകുളം വെസ്റ്റ് മങ്ങാട് കുറുമ്പൂര്‍ വീട്ടില്‍ പരേതനായ ശ്രീനിവാസന്റെയും സുന്ദരിഭായിയുടെയും മകനാണ്. സഹോദരി: ശ്രീജി. ആറ് വര്‍ഷം മുന്‍പാണ് ശ്രിബിന്‍ സന്യാസ ജീവിതം നയിക്കാന്‍ നേപ്പാളിലേക്ക് പോയത്.