തിരുവനന്തപുരം: ദേവസ്വംബോര്‍ഡ് സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടുന്നവരെ കുടുക്കാന്‍ വിജിലന്‍സ് സഹായം തേടി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്. തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ എണ്‍പതോളം കേസുകളുണ്ട്. ബോര്‍ഡിന്റെ ആഭ്യന്തര വിജിലന്‍സ് സെല്ലിനുമാത്രം തട്ടിപ്പ് തടയാനാകാത്ത സാഹചര്യത്തിലാണിത്. റിക്രൂട്ട്മെന്റ് ബോര്‍ഡിനെ സംസ്ഥാന വിജിലന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.

നിയമനത്തിന് പരീക്ഷയെഴുതുന്നവരെയും റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരെയുമാണ് തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്. ദേവസ്വം ബോര്‍ഡുകളില്‍നിന്ന് വിരമിച്ച ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.

നിയമനങ്ങളെക്കുറിച്ച് പൊതുജനത്തിനുള്ള തെറ്റിദ്ധാരണ മുതലെടുത്തുള്ള പണപ്പിരിവ് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വിജിലന്‍സിന്റെ സഹായം തേടുന്നതെന്ന് റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് പറഞ്ഞു. തട്ടിപ്പുകാര്‍ ജോലിവാഗ്ദാനവുമായെത്തിയാല്‍ ബോര്‍ഡിനെയോ പോലീസിനെയോ അറിയിക്കണം.

രണ്ട് ഉദ്യോഗസ്ഥര്‍മാത്രമാണ് ബോര്‍ഡിന്റെ ആഭ്യന്തര വിജിലന്‍സിലുള്ളത്. തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍, കൂടല്‍മാണിക്യം, മലബാര്‍ ദേവസ്വംബോര്‍ഡുകളാണ് ബോര്‍ഡിന്റെ പരിധിയിലുള്ളത്. പരമ്പരാഗത ജോലിഒഴികെയുള്ള തസ്തികകളിലെ സ്ഥിരനിയമനമാണ് റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ചുമതല.