കൊച്ചി: ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം പീഡനം ആരോപിക്കുന്ന കേസുകളില്‍ കോടതികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. ബലാത്സംഗ ആരോപണം തെറ്റാണെങ്കില്‍ കുറ്റവിമുക്തനാക്കിയാലും അത്തരമൊരു കേസില്‍ അറസ്റ്റിലായതിന്റെ കറ ജീവിതത്തിലൊരിക്കലും കഴുകിക്കളയാനാകില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവില്‍ വ്യക്തമാക്കി. ഇത്തരം വ്യാജ ബലാത്സംഗ പരാതികളില്‍ ഇരയായല്‍ അത് അവരുടെ ജീവിതത്തെയാകെ ബാധിക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആയതിനാല്‍ ഇത്തരം കേസുകളില്‍ കോടതികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

ബലാത്സംഗക്കേസില്‍ പ്രതിയായ മലപ്പുറം സ്വദേശിക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസില്‍ കോടതികള്‍ ജാഗ്രത കാണിക്കണമെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു. സാഹചര്യം പരിശോധിക്കാതെ ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് ആരോപണത്തിന് ഇരയാകുന്നവരുടെ വ്യക്തിത്വത്തെ നശിപ്പിക്കും -കോടതി പറഞ്ഞു.

ഹര്‍ജിക്കാരനുമായി സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു പരാതിക്കാരി. വിവാഹിതയായ ഇവര്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. നവംബറില്‍ ഹര്‍ജിക്കാരനോടൊപ്പം വയനാട്ടിലേക്ക് പോകുംവഴി ഹോട്ടല്‍മുറിയില്‍വെച്ച് തന്നെ ബലാത്സംഗംചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. ഉഭയസമ്മതബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് പരാതിക്കാരിയുടെ മൊഴിയില്‍ വ്യക്തമായിരുന്നുവെന്ന് കോടതി വിലയിരുത്തി.