കൊല്ലം: മരണമടഞ്ഞ അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. കരിക്കോട് ഐശ്വര്യ നഗര്‍, ജിഞ്ചുഭവനില്‍ റോയി എന്നു വിളിക്കുന്ന ലിഞ്ചു(35)വാണ് മകൊല്ലപ്പെട്ടത്. ഇളയ സഹോദരന്‍ ജിഞ്ചുവിന്റെ കുത്തേറ്റാണ് മരണം. ചൊവ്വാഴ്ച രാത്രി 9.45-നാണ് സംഭവം. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പ്പറേഷനു കീഴില്‍ കരിക്കോട്ട് പ്രവര്‍ത്തിക്കുന്ന വെയര്‍ഹൗസിലെ ലോഡിങ് തൊഴിലാളിയായിരുന്നു ഇവരുടെ അച്ഛന്‍ തങ്കച്ചന്‍. തങ്കച്ചന്‍ മരിച്ച ശേഷം മൂത്തമകനായ ലിഞ്ചു ഈ ജോലിക്കു കയറി. ഇതില്‍ പ്രകോപിതനായ ജിഞ്ചു ജോലി തനിക്കു വേണമെന്നാവശ്യപ്പെട്ട് കുറച്ചുനാളായി വഴക്കുണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. ജോലിയുടെ പേരിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്. മേരിക്കുട്ടിയാണ് അമ്മ.

ഒട്ടേറെ കേസുകളില്‍ പ്രതിയാണ് മരിച്ച ലിഞ്ചു. മദ്യപിച്ചെത്തുന്ന സഹോദരങ്ങള്‍ തമ്മില്‍ വഴക്ക് പതിവാണ്. ചൊവ്വാഴ്ച രാത്രിയും വീടിനുമുന്നില്‍വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ ജിഞ്ചു കയ്യില്‍ കിട്ടിയ കത്തികൊണ്ട് ലിഞ്ചുവിനെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.