മലപ്പുറം: സുഹൃത്തുക്കള്‍ക്കൊപ്പം തോട്ടില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട കൂട്ടായി മംഗലം കോതപറമ്പ് മാഞ്ഞാമ്പ്രത്ത് മുഹമ്മദ് ഖൈസി (39) ന്റെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1:30 ഓടെയാണ് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം കൂട്ടുകാരുമൊത്ത് ഐനിച്ചിറ നൂറടിത്തോട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് മുഹമ്മദ് ഖൈസിയെ ഒഴുക്കില്‍പ്പെട്ട് കാണാതാവുന്നത്.

കുട്ടായില്‍നിന്ന് കൂട്ടുകാരുമായി കരിങ്കല്ലത്താണി - നടുവട്ടം റോഡില്‍ കാരക്കാട് അയിലക്കാട് ഐനിച്ചിറ നൂറടിത്തോട്ടില്‍ കുളിക്കാന്‍ വന്നതായിരുന്നു. മൂന്നുപേര്‍ ചേര്‍ന്നു തോടിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടെ മുഹമ്മദ് ഖൈസ് ഒഴുക്കില്‍ പെടുകയായിരുന്നു. ശക്തമായ അടിയൊഴുക്കും ചുഴിയും ഉണ്ടായിരുന്നതായി പ്രദേശ വാസികള്‍ പറയുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊന്നാനിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെ തിരച്ചില്‍ തുടങ്ങിയതായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ 12:30 ആയിട്ടും കണ്ടെത്താനാവത്തതിനാല്‍ അഗ്‌നിരക്ഷാസേന തിരച്ചില്‍ അവസാനിപ്പിച്ചു മടങ്ങി. എന്നാല്‍ കൂട്ടായില്‍ നിന്നെത്തിയവരും കാരക്കാട്, അയിലക്കാട് തുടങ്ങിയ പ്രാദേശികമായുള്ള ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നു തിരച്ചില്‍ തുടരുന്നതിനിടെയാണ് പുലര്‍ച്ചെ 1:30 ഓടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചങ്ങരംകുളം സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിലേക്ക് മാറ്റിയിട്ടുണ്ട്.

നൂറടിത്തോട്ടില്‍ തിരച്ചില്‍ തുടര്‍ന്ന അയിലക്കാട് സ്വദേശിയും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിയുമായ ഫൈസലാണ് മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് ഖൈസും കൂട്ടുകാരും കുളിച്ച സ്ഥലത്തിന് അടുത്തുനിന്നാണ് കണ്ടെത്തിയത്.