പത്തനംതിട്ട: മകന്റെ എന്‍ജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താന്‍ സാധിക്കാത്തതിലുള്ള മനോവിഷമം മൂലം പിതാവ് തൂങ്ങി മരിച്ചു. അത്തിക്കയം നാറാണംമൂഴിയില്‍ കൃഷിവകുപ്പ് ജീവനക്കാരനായ വടക്കേച്ചെരുവില്‍ ഷിജോ വി.ടി.(47) യാണ് ആത്മഹത്യ ചെയ്തത്.

എയ്ഡഡ് സ്‌കൂളില്‍ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വര്‍ഷമായി ലഭിച്ചിരുന്നില്ല. ശമ്പളം നല്‍കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡിഇഒ ഓഫീസില്‍നിന്ന് തുടര്‍നടപടി ഉണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജന്‍ ആരോപിച്ചു.

മകന്റെ എന്‍ജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഷിജോ. ഭാര്യയുടെ മുടങ്ങിക്കിടക്കുന്ന ശമ്പളംകൂടി ലഭിച്ചാല്‍ ഇതിന് പണം കണ്ടെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതുകൂടി ഇല്ലാതായതോടെയാണ് ആത്മഹത്യയെന്നും ത്യാഗരാജന്‍ പറഞ്ഞു.