തിരുവനന്തപുരം: മകന്റെ ഇടിയേറ്റ് ഹൃദ്രോഗിയായ പിതാവ് മരിച്ചു. കുറ്റിച്ചല്‍ വഞ്ചിക്കുഴി നിഷ ഭവനില്‍ രവീന്ദ്രന്‍ (65) ആണ് മരിച്ചത്. മകന്‍ മകന്‍ നിഷാദിനെ(38) നെയ്യാര്‍ ഡാം പൊലീസ് പിടികൂടി. കുടുംബ വഴക്കിനിടെ മകന്‍ നെഞ്ചില്‍ ഇടിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ രവീന്ദ്രനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

തിങ്കള്‍ രാത്രി പത്തു മണിയോടെയാണ് സംഭവം. നിഷാദ് മര്‍ദിച്ചതിനെത്തുടര്‍ന്നാണ് രവീന്ദ്രന് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് മാതാവ് വസന്ത പൊലീസിന് മൊഴി നല്‍കി. സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തിലെ ജീവനക്കാരനായ നിഷാദ് രാത്രി ഓണാഘോഷം കഴിഞ്ഞ് വീട്ടിലെത്തി രണ്ടര വയസ്സുള്ള മകളെ വഴക്കു പറഞ്ഞു.

ഇത് ചോദ്യം ചെയ്ത വസന്തയെ ആദ്യം പിടിച്ചു തള്ളി. ഇതിനെതിരെ പ്രതികരിച്ച രവീന്ദ്രനെ നെഞ്ചില്‍ ഇടിച്ച് തള്ളി താഴെയിട്ടു. അസ്വസ്ഥത അനുഭവപ്പെട്ടതോടെ വസന്തയും ബന്ധുവും കൂടി രവീന്ദ്രനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.