കണ്ണൂര്‍: കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ അഞ്ചാം രക്തസാക്ഷിത്വ ദിനത്തില്‍ എസ്. ആകൃതിയിലുള്ള കത്തി കൊണ്ടു കേക്ക് മുറിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് കണ്ടാലറിയാവുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണവം പൊലീസ് സ്വമേധയാ കേസെടുത്തു അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രകോപനകരമായ വീഡിയോ പ്രചരിച്ചത്.

അഭിമാനം കണ്ണവം സ്വയം സേവകരെന്നെഴുതിയ കേക്കിന് മുന്‍പില്‍ എസ്. രൂപത്തിലുള്ള കത്തി കുത്തിവെച്ചിരിക്കുന്ന വീഡിയോയാണ് പ്രചരിപ്പിക്കപ്പെട്ടത്. വീഡിയോയിലുള്ളവരടെ മുഖം കാണിച്ചിട്ടില്ല. 2020 സെപ്തംബര്‍ എട്ടിനാണ് സഹോദരിമാര്‍ക്കൊപ്പം കണ്ണവം ഭാഗത്തേക്ക് കാറില്‍ സഞ്ചരിക്കവെ വാഹനം ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തി ഇറങ്ങിയപ്പോള്‍ സലാഹുദ്ദീന്‍ കൊല്ലപ്പെടുന്നത്. ഇതിന് മുന്‍പായി 2018 ജനുവരി 19 ന് എബിവിപി നേതാവ് ശ്യാമപ്രസാദിനെ വെട്ടി കൊലപ്പെടുത്തിയതിന്റെ തുടര്‍ച്ചയായി നടന്നതായിരുന്നു സലാഹുദ്ദീന്റെ കൊലപാതകം.

കാറിലെത്തിയ പോപ്പുലര്‍ ഫ്രണ്ട് മുഖംമൂടി സംഘം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ശ്യാമപ്രസാദിനെ ഇടിച്ചു വീഴ്ത്തിയതിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്‍തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാര്‍ഥിയായിരുന്ന ശ്യാമപ്രസാദ് ആര്‍എസ്എസ് കണ്ണവം പതിനേഴാംമൈല്‍ ശാഖ മുഖ്യശിക്ഷകായിരുന്നു. നെടും പൊയില്‍ റോഡില്‍ ബൈക്കില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോഴാണ് കാറിലെത്തിയ പോപ്പുലര്‍ ഫ്രണ്ട് സംഘം ശ്യാമപ്രസാദിനെ ബൈക്കില്‍ കാറിടിച്ചു വീഴ്ത്തി വെട്ടുന്നത് പ്രാണരക്ഷാര്‍ത്ഥം അടുത്തുള്ള വീട്ടിലേക്ക് ശ്യാമപ്രസാദ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വരാന്തയിലിട്ടു വെട്ടി കൊല്ലുകയായിരുന്നു. തലയ്‌ക്കേറ്റ മാരകമായ വെട്ടാണ് മരണകാരണം.

എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സലാഹുദ്ദീന്‍ കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷികദിനമായ തിങ്കളാഴ്ച്ചയാണ് ദുര്‍ഗാ നഗര്‍ ചുണ്ടയിലെന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രകോപനപരമായ വീഡിയോ പ്രചരിച്ചത്. കണ്ണൂര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ ഉടമയ്ക്കായി കണ്ണവം പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ ഭാരതീയന്യായസംഹിത വകുപ്പുകളായ 153 (എ) വിദ്വേഷം പ്രചരിപ്പിക്കല്‍,295 (എ) മതവികാരം വ്രണപ്പെടുത്തല്‍ എന്നിവ പ്രകാരമാണ് കേസെടുത്തത്. അക്രമമൊഴിവാക്കുന്നതിനായി കണ്ണവം മേഖലയില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നേരത്തെ നിരവധി രാഷ്ട്രീയ അക്രമ സംഭവങ്ങള്‍ അരങ്ങേറിയതാണ് കണ്ണവം ചിറ്റാരിപ്പറമ്പ് ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍. സി.പി.എം - ബി.ജെ.പി സംഘര്‍ഷം ആര്‍ എസ് എസ് - പോപ്പുലര്‍ഫ്രണ്ട് അക്രമങ്ങളിലേക്ക് കലാശിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസ് - എസ്. ഡി. പി. ഐ, സി.പി.എം സംഘടനകള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണ് കണ്ണവം.