തിരുവനന്തപുരം: ക്രിക്കറ്റ് ബാറ്റ് കൊണ്ട് സുഹൃത്തായ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ജില്ലയില്‍ മംഗലപുരം വെയിലൂര്‍ സ്വദേശി ജയകുമാറിനെയാണ് (40) സമപ്രായക്കാരനായ പ്രതി സജീര്‍ ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. കേസില്‍ തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2008ലാണ് ജയകുമാര്‍ കൊല്ലപ്പെട്ടത്. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പുല്‍ക്കൂട് നിര്‍മിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. ജയകുമാര്‍ കളിയാക്കിയതാണ് സജീറിനെ പ്രകോപിപ്പിച്ചത്. സമീപത്തെ യങ്‌മെന്‍സ് ക്ലബില്‍ സൂക്ഷിച്ചിരുന്ന ക്രിക്കറ്റ് ബാറ്റ് എടുത്തുകൊണ്ടുവന്ന സജീര്‍, ജയകുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആയിരുന്നു ജയകുമാര്‍ മരണപ്പെട്ടത്.