കൊച്ചി: നിരന്തര കുറ്റവാളികള്‍ക്കെതിരേ നടപടി കര്‍ശനമാക്കി എറണാകുളം റെയ്ഞ്ച് പോലീസ്. എട്ട് മാസത്തിനുള്ളില്‍ കാപ്പ ചുമത്തി 75 പേരെ ജയിലിലടച്ചു. ആലപ്പുഴ-37, കോട്ടയം-11, എറണാകുളം റൂറല്‍-26, ഇടുക്കി-ഒന്ന് എന്നിങ്ങനെയാണ് കണക്ക്. കുറ്റകൃത്യങ്ങളുടെ സ്വഭാവം, എണ്ണം തുടങ്ങിയവ പരിശോധിച്ച് ജില്ലാ പോലീസ് മേധാവിമാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലില്‍ അടച്ചതെന്ന് റെയ്ഞ്ച് ഡിഐജി ഡോ. സതീഷ് ബിനോ വ്യക്തമാക്കി.

91 പേരെ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലാവധിക്ക് ജില്ലകളില്‍നിന്ന് നാടുകടത്തി. ആലപ്പുഴ-38, കോട്ടയം-27, എറണാകുളം റൂറല്‍-19, ഇടുക്കി-7 എന്നിങ്ങനെയാണ് കുറ്റവാളികള്‍ക്ക് ജില്ലയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിലക്ക് ലംഘിച്ച് ജില്ലകളില്‍ പ്രവേശിച്ചാല്‍ ജാമ്യമില്ലാതെ ജയിലിലടയ്ക്കും.

133 പേര്‍ക്ക് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ മുന്‍പാകെ ആഴ്ചയിലൊരിക്കന്‍ ഹാജരായി ഒപ്പിടാനുള്ള ഉത്തരവും നല്‍കി. ആലപ്പുഴ-37, കോട്ടയം-11, എറണാകുളം റൂറല്‍-36, ഇടുക്കി-13 എന്നിങ്ങനെയാണ് ഒപ്പിടാനുള്ള കുറ്റവാളികളുടെ എണ്ണം. 19 മയക്കുമരുന്ന് കടത്തുകാരെ റെയ്ഞ്ചില്‍ കരുതല്‍തടങ്കലില്‍ അടച്ചു. ഇതോടൊപ്പം 2961 കുറ്റവാളികളെ ബോണ്ട്‌ െവപ്പിച്ച് നല്ലനടപ്പിന് വിധേയമാക്കി. ഇവര്‍ നിരീക്ഷണത്തിലാണെന്ന് ഡിഐജി ഡോ. സതീഷ് ബിനോ വ്യക്തമാക്കി.