എലപ്പുള്ളി: തേനാരിയില്‍ ഗര്‍ഭിണിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും വീടിനും വാഹനത്തിനും നാശനഷ്ടമുണ്ടാക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ് (44) ആണ് അറസ്റ്റിലായത്. കടം നല്‍കിയ പണം തിരികെ നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രണത്തില്‍ കലാശിച്ചത്.

ഏകദേശം 200,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ ജയപ്രകാശ്, പരാതിക്കാരിയുടെ ഭര്‍ത്താവിന് നല്‍കിയ പണം തിരികെ കിട്ടാത്തതിലുള്ള വിരോധം മൂലം ഇരുമ്പുവടിയുമായി പരാതിക്കാരിയും കുടുംബവും താമസിക്കുന്ന എലപ്പുള്ളി, തേനാരി, ഒകരപള്ളത്തുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകളും പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഇവരുടെ കാറിന്റെ മുന്‍വശത്തെ ഗ്ലാസും കല്ലുകൊണ്ട് തകര്‍ത്തു. പ്ിന്നാലെ വീട്ടുകാര്‍ പ്രതിക്കെതിരെ കസബ പൊലീസ് സ്റ്റേഷനിലും, കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലും കേസുകളുണ്ട്..

കസബ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.സുജിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ എച്ച്. ഹര്‍ഷദ്, ഗ്രേഡ് എസ്‌ഐ ആര്‍. രാജീവ്, സീനിയര്‍ സിപിഒ പി.രാജീവ് എന്നിവര്‍ അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.