കണ്ണൂര്‍ :പണം നഷ്ടപ്പെട്ടെന്ന പരാതിയും കിടക്കാന്‍ സ്ഥലം നല്‍കണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തിയ മോഷണ കേസ് പ്രതിയെ കയ്യോടെ പൊക്കി മാനന്തവാടി പൊലീസ്. കണ്ണൂര്‍, കണ്ണപുരം, മാറ്റാന്‍കീല്‍ തായലേപുരയില്‍ എം.ടി. ഷബീറി(40)നെയാണ് പൊലീസ് പിടികൂടിയത്.

ഇയാള്‍ കണ്ണൂര്‍, കണ്ണപുരം സ്റ്റേഷനിലെ മോഷണക്കേസിലെ പ്രതിയാണ്. ഇന്നലെ രാത്രിയോടെയാണ് ഷബീര്‍ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയത്. കൈയില്‍ പണമില്ലാത്തതിനാല്‍ കിടക്കാന്‍ സ്ഥലം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജി.ഡി ചാര്‍ജ് ഡ്യൂട്ടിയി ലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ മനു അഗസ്റ്റിന്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തു.

ഇയാളുടെ കൈവശം പേഴ്സ് കാണുകയും ആധാര്‍ കാര്‍ഡ് പരിശോധിക്കുകയും മേല്‍ അഡ്രസ് കണ്ണപുരം സ്റ്റേഷനിലേക്ക് വിളിച്ച് ഇയാളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്നാണ്, ഇയാള്‍ കണ്ണപ്പുരത്ത് നിര്‍മാണത്തിലിരിക്കുന്ന ബില്‍ഡിങ്ങില്‍ അതിക്രമിച്ചു കയറി ഇലക്ട്രിക് കേബിളുകള്‍ മോഷണം നടത്തിയ കേസില്‍ പ്രതിയാണെന്നും സംഭവശേഷം ഒളിവില്‍ പോയതാണെന്നും മനസിലായത്.

ഇന്‍സ്‌പെക്ടര്‍ എസ്. എച്ച്.ഓ പി. റഫീക്കിന്റെ നേതൃത്വത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിങ്കളാഴ്ച്ച രാവിലെ കണ്ണപുരം പൊലീസിന് കൈമാറി. സിപിഓ മാരായ ഷിന്റോ ജോസഫ്, എ.ബി ശ്രീജിത്ത് എന്നിവരും ഡ്യൂട്ടിയിലുണ്ടായിരു

ന്നു. കഴിഞ്ഞ ജൂലായിയിലാണ് കണ്ണപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇയാള്‍ 16,000 രൂപ വിലമതിക്കുന്ന ഇലക്ട്രിക്ക് കേബിളുകള്‍ മോഷ്ടിച്ചത്. ഈ കേസില്‍ മുങ്ങി നടക്കവെ യാണ് മാനന്തവാടിയില്‍ നിന്നും പൊലിസ് പിടികൂടിയത്.