മംഗളൂരു: ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന കൂട്ടുകാരികളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. നഗരത്തിലെ ആശുപത്രി ജീവനക്കാരിയായ ചിക്കമംഗളൂരു സ്വദേശി നിരീക്ഷയെയാണ് (26) കദ്രി പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിലുള്ള പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ അവര്‍ അറിയാതെ കാമറയില്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതികള്‍ പോലിസില്‍ പരാതി നല്‍കുക ആയിരുന്നു.

നിരീക്ഷ സ്ഥിരം തട്ടിപ്പുകാരിയാണെന്നാണ് പോലിസ് പറയുന്നത്. മംഗളൂരുവിലെ എക്സ്‌റേ ടെക്നീഷ്യനായ ഉഡുപ്പി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിലും നിരീക്ഷക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. യുവാവിന്റെ ആത്മഹത്യാക്കുറിപ്പില്‍ നിരീക്ഷയുടെ പേര് പരാമര്‍ശിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവാവിനൊപ്പമുള്ള വീഡിയോ കാണിച്ച് പണം തട്ടാന്‍ നിരീക്ഷ ശ്രമിച്ചതായും അത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുറിപ്പില്‍ പറയുന്നതായി പോലീസ് സൂചിപ്പിച്ചു. ഇവരുടെ ഫോണ്‍ പരിശോധനക്കയച്ചു.