ചവറ: സ്‌കൂളില്‍ നിന്നും മടങ്ങി എത്തിയ നാലര വയസ്സുകാരന്‍ വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ വീണു മരിച്ചു. നീണ്ടകര താഴത്തുരുത്ത് പഴങ്കാലയില്‍ (സോപാനം) അനീഷ് - ഫിന്‍ല ദിലീപ് ദമ്പതികളുടെ ഏക മകന്‍ അറ്റ്ലാന്‍ അനീഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സ്‌കൂള്‍ വിട്ട് വന്ന കുട്ടി മുത്തശ്ശനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

നീണ്ടകര പരിമണത്തെ പ്ലേ സ്‌കൂളിലാണ് അറ്റ്‌ലാന്‍ പഠിക്കുന്നത്. സ്‌കൂള്‍ വാഹനത്തില്‍ വന്നിറങ്ങിയ കുട്ടി അപ്പൂപ്പന്‍ ദിലീപിനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് സംഭവം. ഗെയ്റ്റു തുറന്ന് അകത്തു കയറിയപ്പോള്‍ കുട്ടി അപ്പുപ്പന്റെ കൈ തട്ടി വെളിയിലോട്ടു ഓടിപ്പോയി. കുട്ടിയുടെ ബാഗ് വീട്ടില്‍ വച്ച ശേഷം ദിലീപ് കുട്ടിയെ അന്വേഷിച്ചപ്പോള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കൈത്തോട്ടില്‍ വെള്ളക്കെട്ടില്‍ വീണ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരണമടത്തു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അറ്റ്‌ലാന്‍ അമ്മയുടെ കുടുംബവീട്ടില്‍ ആയിരുന്നു താമസം. കുട്ടിയുടെ മാതാപിതാക്കള്‍ യുകെയിലാണ്.