തൃശൂര്‍: ആറ്റൂരില്‍ നവജാത ശിശുവിനെ ക്വാറിയില്‍ ഉപേക്ഷിച്ചു. പ്രസവം കഴിഞ്ഞ ഉടനെ കുഞ്ഞിനെ ബാഗില്‍ ആക്കി ഉപേക്ഷിക്കുകയായിരുന്നു. ചേലക്കര ആറ്റൂര്‍ സ്വദേശിനിക്കെതിരെ ചെറുതുരുത്തി പൊലീസ് കേസെടുത്തു.

ഈ മാസം പത്താം തീയതിയാണ് സംഭവം നടന്നത്. ശുചിമുറിയില്‍ പ്രസവിച്ചയുടന്‍ കുഞ്ഞിനെ ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം പാലക്കാട് കൂനത്തറ ത്രാങ്ങാലിയിലെ ക്വാറിയില്‍ നിന്നാണ് കണ്ടെടുത്തത്.

യുവതി അബോര്‍ഷനുവേണ്ടി ഗുളികകള്‍ കഴിച്ചിരുന്നതായി പ്രാഥമിക വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. തുടര്‍ന്ന്, യുവതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.