പിറവം: മൊസാംബിക്കിലെ ബോട്ട് അപകടത്തില്‍ കാണാതായ മലയാളി യുവാവന്റെ മൃതദേഹം കണ്ടെത്തി. വെളിയനാട് പോത്തംകുടിലില്‍ ഇന്ദ്രജിത്ത് സന്തോഷിന്റെ(22) മൃതദേഹമാണ് കണ്ടെത്തിയത്. ബെയ്‌റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഇന്ദ്രജിത്തിനെ കാണാതാവുക ആയിരുന്നു.

കഴിഞ്ഞ ദിവസം ബോട്ടിനുള്ളില്‍ നിന്നു മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ദ്രജിത്തിന്റെ മൃതദേഹമാണെന്ന് ഇന്നലെയാണു സ്ഥിരീകരണം ഉണ്ടായത്. അപകടത്തില്‍ പെട്ട മറ്റുള്ളവരുടെയും മൃതദേഹം കണ്ടെത്തിയതായാണു വിവരം. കൊല്ലം തേവലക്കര ഗംഗയില്‍ ശ്രീരാഗ് രാധാകൃഷ്ണനും അപകടത്തില്‍ മരിച്ചിരുന്നു. ശക്തമായ തിരയില്‍ പെട്ടു മറിഞ്ഞ ബോട്ടില്‍ നിന്നു കോന്നി സ്വദേശി ആകാശ് ഉള്‍പ്പെടെ 16 പേര്‍ രക്ഷപ്പെട്ടു.

കഴിഞ്ഞ 16നു പുലര്‍ച്ചെയാണു അപകടം ഉണ്ടായത്. ബെയ്‌റോ തുറമുഖത്തു നിന്നു 31 നോട്ടിക്കല്‍ മൈല്‍ ദൂരെ നങ്കൂരമിട്ടിരുന്ന സ്വീക്വസ്റ്റ് എണ്ണക്കപ്പലിലേക്കു ജോലിക്കാരുമായി പുറപ്പെട്ട ബോട്ട് മറിഞ്ഞത്. ഇന്ദ്രജിത്ത് ഉള്‍പ്പെടെ 21 പേരാണു ബോട്ടില്‍ ഉണ്ടായിരുന്നത്. ഷാര്‍ജ ആസ്ഥാനമായുള്ള ഏരീസ് മറൈന്‍ ആന്‍ഡ് എന്‍ജിനീയറിങ് സര്‍വീസ് കമ്പനിയിലെ ജോലിക്കാരായിരുന്നു ഇവര്‍.