തിരുവനന്തപുരം: കടലില്‍ കുളിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ തിരയില്‍പ്പെട്ട് കാണാതായി. അടിമലത്തുറ പൊഴിക്കരക്കടുത്തുള്ള കടലില്‍ സുഹൃത്തുമൊത്ത് കുളിക്കുന്നതിനിടെ ജോബില്‍ പത്രോസിനെ (12) ആണ് കാണാതായത്. അമ്പലത്തുമൂല സെന്റ് ആന്റണീസ് കുരിശടിക്കു സമീപം മത്സ്യത്തൊഴിലാളിയായ പത്രോസിന്റേയും ഡൈനയുടേയും മകനാണ് ജോബില്‍.

കുളിക്കുന്നതിനിടെ കുട്ടി ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് അപകടമെന്നു വിഴിഞ്ഞം കോസ്റ്റല്‍ എസ്എച്ഒ വിപിന്‍ പറഞ്ഞു. സ്‌കൂള്‍ വിട്ട ശേഷം അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ കൂട്ടുകാരനുമൊത്താണ് ജോബില്‍ കടല്‍ തീരത്തെത്തിയത്. ജോബിനെ കാണാനില്ലെന്ന് മനസ്സിലായ സുഹൃത്ത് കരയിലേക്ക് ഓടിയെത്തി നാട്ടുകാരോടു വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് അപകടം പ്രദേശവാസികള്‍ അറിയുന്നത്.

കുട്ടിയെ കാണാതായ ഭാഗത്ത് കോസ്റ്റല്‍ പൊലീസും ഫിഷറീസിന്റെ മറൈന്‍ എന്‍ഫോഴ്‌സുമെന്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല. കോസ്റ്റല്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. അടിമലത്തുറ ലൂയീസ് മെമ്മോറിയല്‍ യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.