തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പല നടപടികളും സംശയാസ്പദമാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.

അതിരൂക്ഷ വിമര്‍ശനം ഹൈക്കോടതിയില്‍ നിന്നുണ്ടായിട്ടും ആരോപണവിധേയരായ ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ദേവസ്വം മന്ത്രിയുടെ രാജി, ബോര്‍ഡിനെതിരായ അന്വേഷണം തുടങ്ങിയ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാതെയും ബോര്‍ഡ് പുനഃസംഘടിപ്പിക്കാതെയും നിലവിലെ അംഗങ്ങളെ തുടരാനുള്ള അവസരമൊരുക്കുന്ന സര്‍ക്കാര്‍ നീക്കം അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കരുതെന്നും ഇതു സംബന്ധിച്ച് പിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ അതില്‍ ഒപ്പുവെക്കരുതെന്ന് ഗവര്‍ണറോട് ശക്തമായി ആവശ്യപ്പെടുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.