കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ഇരുപത്തഞ്ചരവര്‍ഷം കഠിനതടവും 1,45,500 രൂപ പിഴയും ശിക്ഷ. ഉളിയക്കോവില്‍ ചേരിയില്‍ പുത്തന്‍വീട്ടില്‍ കാട്ടുണ്ണിയെന്നു വിളിക്കുന്ന ഉണ്ണിയെ(32)യാണ് പോക്‌സോ കേസില്‍ കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എ. സമീര്‍ ശിക്ഷിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്. സബ് ഇന്‍സ്‌പെക്ടര്‍ സ്വാതി എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ കിളികൊല്ലൂര്‍ എസ്എച്ച്ഒ ആയിരുന്ന കെ. വിനോദാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. സരിത ഹാജരായി. പ്രോസിക്യൂഷനുവേണ്ടി ഒന്‍പത് സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. സെലീന മഞ്ജു, പ്രസന്നഗോപന്‍ എന്നിവര്‍ ചേര്‍ന്ന് പ്രോസിക്യൂഷന്‍ നടപടികള്‍ ഏകീകരിച്ചു.