സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ കോളജ് ഹോസ്റ്റലിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു. തൃശൂര്‍ സ്വദേശി അദ്വൈത് നായര്‍ ആണ് മരിച്ചത്. അദ്വൈത് അപകടത്തില്‍പ്പെട്ടിട്ടും കോളേജ് അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ കോളേജിന് മുന്നില്‍ പ്രതിഷേധിച്ചു. കൃത്യ സമയത്ത് അദ്വൈതിനെ ആശുപത്രിയിലെത്തിക്കാന്‍ കോളജ് അധികൃതര്‍ സഹായിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയാണ് മരിച്ചത്. നവംബര്‍ 30ന് രാത്രിയാണ് അദ്വൈത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാത്രി 10.30നും 11 ഇടയിലാണ് സംഭവമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഹോസ്റ്റലിന്റെ അഞ്ചാം നിലയില്‍ നിന്നാണ് അദ്വൈത് താഴേയ്ക്ക് ചാടിയത്. ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും അവര്‍ എത്തിയില്ലെന്നും അദ്വൈതിനെ ആശുപത്രിയിലെത്തിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ക്യാംപസ് കന്റീനിന് സമീപം ആംബുലന്‍സ് ഉണ്ടായിരുന്നെങ്കിലും 30 മിനിറ്റിന് ശേഷവും ആംബലുന്‍സ് എത്തിയില്ല. പിന്നാലെ വിദ്യാര്‍ഥികള്‍ പുറത്ത് പോയി മറ്റൊരു ആംബുലന്‍സ് വിളിച്ചാണ് അദ്വൈതിനെ ആശുപത്രിയിലെത്തിച്ചത്. അദ്വൈതിന് ഗുരുതരമായി പരുക്കേറ്റിട്ടും അധികൃതരാരും തിരിഞ്ഞു നോക്കിയില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമേ ചികിത്സ നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായും ചികിത്സ വൈകിയതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു. അദ്വൈതിന്റെ മരണത്തിന് പിന്നാലെ കോളജില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.

കഴിഞ്ഞ നാലു മാസമായി അദ്വൈത് ക്ലാസില്‍ പോയിട്ടില്ലെന്നും പരീക്ഷകളൊന്നും എഴുതിയിട്ടില്ലെന്നും സഹപാഠികള്‍ പറഞ്ഞു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അദ്വൈതിന്റെ മരണത്തിന് പിന്നാലെ കോളജ് അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന് മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായെത്തി. അദ്വൈതിന്റെ മരണത്തിന് കാരണം കോളജ് അധികൃതരും ചികിത്സ വൈകിപ്പിച്ച ആശുപത്രിയുമാണെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.