വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം നവ വധുവിനെ വീട്ടില്‍ നിന്ന് പുറത്താക്കി ഭര്‍ത്താവ്. സ്ത്രീധനമായി രണ്ട് ലക്ഷം രൂപയോ അല്ലെങ്കില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റോ നല്‍കാന്‍ വീട്ടുകാരൊട് പറയണമെന്ന് യുവാവ് വധുവിനോട് പറഞ്ഞു. എന്നാല്‍ യുവതി ഇതിന് വിസമ്മതിച്ചതിനേ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് വീട്ടില്‍ നിന്നും പുറത്താക്കുക ആയിരുന്നു.

ഉത്തര്‍ പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. വിവാഹ ശേഷം വധു ഭര്‍തൃ ഗൃഹത്തിലെത്തിയതിന് പിന്നാലെ ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും ചേര്‍ന്ന് സ്ത്രീധനത്തിനായുള്ള സമ്മര്‍ദ്ദം തുടങ്ങി. മുസ്ലിം ആചാരം അനുസരിച്ച് നവംബര്‍ 29നാണ് ലുബ്‌നയും മുഹമ്മദ് ഇമ്രാനും വിവാഹിതരായത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഇമ്രാന് വേണ്ടി ബുള്ളറ്റ് കൊണ്ടുവരാന്‍ പറ്റിയില്ലെങ്കില്‍ വീട്ടുകാരോട് പറഞ്ഞ് രണ്ട് ലക്ഷം രൂപ വാങ്ങണം എന്ന് വീട്ടുകാര്‍ പറഞ്ഞു.

ഇമ്രാനും ബുള്ളറ്റ് ആവശ്യപ്പെട്ട് യുവതിയുടെ മേല്‍ സമ്മര്‍ദ്ദം ചെലത്തി. എന്നാല്‍ യുവതി ഇത് നിരസിച്ചു. ഇതോടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് അടിച്ചിറക്കി വിട്ടുവെന്നാണ് ആരോപണം. ഇമ്രാന്റെ വീട്ടുകാര്‍ നല്‍കിയ ലിസ്റ്റ് അനുസരിച്ച് സോഫ, ടിവി, വാഷിംഗ് മെഷീന്‍, ഡ്രെസിംഗ് ടേബിള്‍, വാട്ടര്‍ കൂളര്‍, വെള്ളിയിലും പിച്ചളയിലുമുള്ള പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ നല്‍കിയിരുന്നുവെന്നാണ് യുവതിയുടെ കുടുംബം പറയുന്നു. വിവാഹ സമയത്ത് ബുള്ളറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് യുവതിയുടെ വീട്ടുകാര്‍ പറയുന്നത്.