അങ്കാറ: തുര്‍ക്കി സന്ദര്‍ശനത്തിനെത്തിയ ലിബിയന്‍ സൈനിക മേധാവി വിമാനം തകര്‍ന്ന് വീണ് മരിച്ചു. അങ്കാറയിലെ എസന്‍ബോഗ വിമാനത്താവളത്തില്‍നിന്ന് ഇന്നലെ രാത്രി 8.30ന് ഉണ്ടായ അപകടത്തില്‍ ലിബിയയുടെ സൈനിക മേധാവിയായ ജനറല്‍ മുഹമ്മദ് അലി അല്‍ ഹദ്ദാദ് ആണ് മരിച്ചത്. അങ്കറയിലെ എസന്‍ബോഗ വിമാനത്താവളത്തില്‍നിന്ന് ഇന്നലെ രാത്രി 8.10ന് വിമാനം പറന്നുയര്‍ന്ന് അരമണിക്കൂറിനകം ഹൈമാന മേഖലയില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.

ലിബിയന്‍ സൈനിക മേധാവിയെക്കൂടാതെ നാലു പേര്‍ കൂടി വിമാനത്തിലുണ്ടായിരുന്നു. തുര്‍ക്കിയും ലിബിയയും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഉന്നതതല ചര്‍ച്ചയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഹദ്ദാദും സംഘവും. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദബൈബ പ്രസ്താവനയില്‍ അറിയിച്ചു. ഹദ്ദാദിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്നും ദബൈബ പറഞ്ഞു. ഭിന്നിച്ചു നില്‍ക്കുന്ന ലിബിയന്‍ സൈന്യത്തെ ഒന്നിപ്പിക്കാന്‍ യുഎന്നിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളില്‍ ഹദ്ദാദ് നിര്‍ണായക പങ്കു വഹിച്ചിരുന്നു.