തലശ്ശേരി: തിരുവനന്തപുരത്തെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായി. ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ചെണ്ടയാട് സ്വദേശി മഞ്ജിമ പി. രാജുവാണ് പിടിയിലായത്. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് 6,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ ആയിരുന്നു അറസ്റ്റ്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

പരാതിക്കാരന്‍ ലൈസന്‍സിനായി ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു. വിജിലന്‍സ് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പണം കൈമാറുകയായിരുന്നു. ട്രെയിന്‍ യാത്ര കഴിഞ്ഞ് വരികയായിരുന്ന ഉദ്യോഗസ്ഥയ്ക്ക് റെയില്‍വേ സ്റ്റേഷനില്‍ തുക കൈമാറുകയും വിജിലന്‍സ് ഉടന്‍ തന്നെ പിടികൂടുകയുമായിരുന്നു. ഓണ്‍ലൈന്‍ വഴി നല്‍കിയ അപേക്ഷയിലായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. നാട്ടില്‍ വരുമ്പോള്‍ പണം മതിയെന്നും തലശേരി റെയില്‍വേ സ്റ്റേഷനിലെത്താനുമായിരുന്നു ഉദ്യോഗസ്ഥ ആവശ്യപ്പെട്ടത്.