കണ്ണൂര്‍: കേസില്‍ നിന്നും ഒഴിവാക്കാന്‍ ഓട്ടോഡ്രൈവറോട് കൈക്കൂലി ആവശ്യപ്പെട്ട എസ്‌ഐയ്ക്ക് 18 മാസം കഠിനതടവും 20,000 രൂപ പിഴയും ഹൈക്കോടതി വിധിച്ചു. കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലെ എസ്‌ഐയായിരുന്ന മാനന്തവാടി സ്വദേശി കെ. ഇബ്രാഹിമിനെയാണ് ശിക്ഷിച്ചത്. 2003 മേയ് 12-നാണ് കൈക്കൂലി കേസില്‍ ഇബ്രാഹിം കണ്ണൂര്‍ വിജിലന്‍സ് സംഘത്തിന്റെ പിടിയിലാകുന്നത്.

കേസില്‍ 2013-ല്‍ കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് പ്രതി അപ്പീല്‍ നല്‍കിയിരുന്നു. ഇതാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയത്. 2003 മേയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഇബ്രാഹിം കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനില്‍ എസ്‌ഐയായി ജോലി ചെയ്യുന്നതിടെ പട്രോളിങ് ഡ്യൂട്ടിക്കിടെ ഇരിട്ടി അങ്ങാടിക്കടവ് സ്വദേശിയായ ഓട്ടോറിക്ഷാഡ്രൈവറോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ഇത് വിജിലന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് എസ്‌ഐക്ക് പിടി വീണത്.

ഓട്ടോയില്‍ സംശയാസ്പദമായി ഒരാളെ കയറ്റിപ്പോയതായി കണ്ടെന്നും കേസെടുക്കുമെന്നും എസ്‌ഐ ഭീഷണിപ്പെടുത്തി. കേസ് ഒഴിവാക്കാന്‍ 5000 രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

2003 മേയ് 12-ന് പോലീസ് ക്വാര്‍ട്ടഴ്‌സില്‍വെച്ച് ഓട്ടോഡ്രൈവറില്‍നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന ടി. രാമരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.