വടക്കാഞ്ചേരി: തൃശൂരില്‍ വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വൃദ്ധരായ മൂന്ന് സഹോദരിമാരില്‍ ഒരാള്‍ മരിച്ചു. ആറ്റൂര്‍ മണ്ഡലംകുന്നിലെ മഠത്തിപ്പറമ്പില്‍ രാമനെഴുത്തച്ഛന്റെ മകള്‍ സരോജിനി(75)യാണ് മരിച്ചത്. സരോജിനിയുടെ മൂത്ത സഹോദരിമാരായ ജാനകി (80), ദേവി (83) എന്നിവരുടെ നില ഗുരുതരമാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെ കഴിയുന്ന രണ്ടുപേരുടെയും ആരോഗ്യസ്ഥിതി മോശമാണ്.

ആരോഗ്യവകുപ്പില്‍ ജീവനക്കാരിയായിരുന്ന സരോജിനിയുടെ പെന്‍ഷന്‍ തുകയിലായിരുന്നു ഇവരുടെ ജീവിതം. ജാനകി ആദ്യകാലത്ത് കൂലിപ്പണിക്ക് പോയിരുന്നു. ദേവി രോഗിയാണ്. വെള്ളിയാഴ്ച മൂന്നുപേരെയും പുറത്തു കാണാതായതോടെ അന്വേഷിച്ച സമീപവാസികളാണ് വീട്ടിനുള്ളില്‍ അവശനിലയില്‍ മൂന്നുപേരെയും കണ്ടെത്തിയത്. സമീപം ശര്‍ക്കരയും വിഷക്കുപ്പിയും ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. മൂന്നുപേരെയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സരോജിനി മരിച്ചിരുന്നു.

വീടും ഭൂമിയും സ്വന്തമായുണ്ട്. നാലുവര്‍ഷംമുന്‍പ് സ്വത്ത് മുഴുവന്‍ ഗുരുവായൂരപ്പന് എഴുതിവെച്ചിരുന്നു. തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വത്തിന്റെ വൃദ്ധസംരക്ഷണകേന്ദ്രത്തിലായിരുന്നു താമസം. ഏതാനുംമാസംമുന്‍പ് അവിടെനിന്ന് പിണങ്ങി വീട്ടിലേക്ക് മടങ്ങി. മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ്. വര്‍ഗീസിനുള്ള കത്തില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മരിക്കുന്നതെന്ന് എഴുതിയിട്ടുണ്ട്.

സരോജിനിയും സഹോദരിമാരും നല്‍കിയ മരണപത്രവും ആധാരവും ഗുരുവായൂര്‍ ദേവസ്വം, തഹസില്‍ദാര്‍ മുഖേന നേരത്തേ വീട്ടിലെത്തിച്ചെങ്കിലും അവര്‍ അന്നു തിരിച്ചു വാങ്ങിയില്ല. കൈപ്പറ്റിയതിനു രസീത് നല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു സഹോദരിമാര്‍. പഞ്ചായത്ത് പ്രസിഡന്റിനെഴുതിയ കത്തിലും ഗുരുവായൂര്‍ ദേവസ്വത്തിനെതിരേ ഇതുസംബന്ധിച്ച് പരാമര്‍ശങ്ങളുണ്ട്.