തിരുവനന്തപുരം: പിതാവിനെ പതിവായി മദ്യപിക്കാന്‍ ക്ഷണിക്കുന്നതില്‍ കലിപൂണ്ട മകന്‍ അച്ഛന്റെ സുഹൃത്തുക്കളെ ഹെല്‍മറ്റിന് മര്‍ദിച്ചു. ഉള്ളൂര്‍ സ്വദേശിയായ ബിനുവിനും ബന്ധുവിനുമാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ആക്രമണത്തിന് ഇരയായവരുടെ പരാതിയില്‍ മണ്ണന്തല അരുവിയോട് വിക്രം ഭവനില്‍ കണ്ണനെ (38) മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. നാലാഞ്ചിറയിലുള്ള സ്വകാര്യ വസ്തുവില്‍ അതിക്രമിച്ചു കയറിയാണ് കണ്ണന്‍ ആക്രമണം നടത്തിയത്.

ബിനുവും ഭാര്യയും സുഹൃത്തുക്കളും തങ്ങളുടെ സ്വകാര്യ വസ്തുവില്‍ ഇരിക്കവെ കണ്ണന്‍ അവിടേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച് ബിനുവിനെയും മറ്റൊരു ബന്ധുവിനെയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നെന്നാണ് പരാതി. ബിനുവും കൂട്ടുകാരും കണ്ണന്റെ പിതാവിനെ സ്ഥിരമായി മദ്യപിക്കാന്‍ ക്ഷണിക്കുന്നതിലുള്ള വിരോധമാണ് ഈ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഇത് ചോദ്യം ചെയ്യുന്നത് അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം കണ്ണന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കോടതി അത് നിരസിച്ചു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് പൊലീസ് കണ്ണനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.