ബെംഗളൂരു: യുവതിക്ക് തന്റെ ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ ചോദ്യം ചെയ്യാനെത്തിയ സ്ത്രീയേയും സഹോദരനെയും 16കാരന്‍ കുത്തിക്കൊലപ്പെടുത്തി. ബുധനാഴ്ച രാവിലെ് ബെംഗളൂരു പീനിയയിലാണ് സംഭവം. യുവതിയുടെ മകനാണ് കൊലപാതകം നടത്തിയ പതിനാറുകാരന്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ആക്രമണത്തില്‍ മുപ്പത്തിയാറുകാരി യമുന, സഹോദരന്‍ സുധീപ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലനടത്തിയ പതിനാറുകാരന്റെ അമ്മയായ ഛായ എന്ന സ്ത്രീക്ക് തന്റെ ഭര്‍ത്താവുമായി അവിഹിതമുണ്ടെന്ന് ആരോപിച്ചാണ് യമുനയും സഹോദരന്‍ സുധീപും ഇവരുടെ വീട്ടില്‍ എത്തിയത്. വാക്കുതര്‍ക്കത്തിനിടെ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇരുവരും ഛായയ്ക്ക് നേരെ പാഞ്ഞടുത്തു. ഇതുകണ്ട ഛായയുടെ പതിനാറുകാരനായ മകന്‍ അമ്മയെ കുത്തുന്നത് തടയാനെത്തി. ഉന്തും തള്ളിനുമിടെ കത്തി കൈക്കലാക്കി വിദ്യാര്‍ത്ഥി ഇരുവരെയും കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ഇരുവരും മരിച്ചു.

യമുനയുടെയും സുധീപിന്റെയും ശരീരത്തില്‍ പത്തിലേറെ തവണ കുത്തേറ്റതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ മുറിക്കകത്ത് കയറി വാതിലടച്ച പതിനാറുകാരന്‍ പൊലീസാവശ്യപ്പെട്ടിട്ടും പുറത്തിറങ്ങാന്‍ തയ്യാറായില്ല. ഒടുവില്‍ പിതാവ് എത്തി ആവശ്യപ്പെട്ട ശേഷമാണ് വിദ്യാര്‍ത്ഥി കത്തിയുമായി പുറത്തെത്തിയത്. ഛായയെയും പതിനാറുകാരന്‍ മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പതിനാറുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

അതേസമയം യമുനയുടെ മരണ വിവരം അറിഞ്ഞ യമുനയുടെ മകള്‍ ബാത്ത്‌റൂം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ദ്രാവകം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഈ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ എതിര്‍വശത്തെ വീടുകളിലാണ് ഛായയും യമുനയും താമസിച്ചിരുന്നത്. ഇവിടെ വച്ച് ഛായയും യുമനയുടെ ഭര്‍ത്താവ് മല്ലിഗൗഡയും തമ്മില്‍ അടുപ്പത്തിലായെന്നാണ് ആരോപണം. പിന്നീട് യമുന താമസം മാറിയെങ്കിലും ഇരുവരും അടുപ്പം തുടര്‍ന്നതോടെയാണ് യമുന സഹോദരനുമായി ചോദ്യം ചെയ്യാനെത്തിയത്.