ആലപ്പുഴ: വീട്ടില്‍ തെരുവുനായ്ക്കളെ വളര്‍ത്തുകയും മാലിന്യം കൂട്ടിയിടുകയും ചെയ്ത ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ നഗരസഭ 49-ാം വാര്‍ഡില്‍ ആറാട്ടുവഴി പാലത്തിന് സമീപം മീരാ ഹോംസ്റ്റേ നടത്തുന്ന പ്രീതി, ബിനു ജേക്കബ് എന്നിവര്‍ക്കെതിരെയാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തത്. ഇരുവരും ചേര്‍ന്ന് വീടിനുള്ളിലെ ഓരോ മുറിയിലും തെരുവുനായ്ക്കളെ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. മാലിന്യവും കൂട്ടിയിട്ടിരുന്നു.

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വീടിനുള്ളിലെ രൂക്ഷഗന്ധം മൂലം ഛര്‍ദിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് മാസ്‌ക് ധരിച്ചാണ് റെയ്ഡ് തുടര്‍ന്നത്. പകര്‍ച്ചവ്യാധി പടരും വിധം മാലിന്യം കൂട്ടിയിട്ടതിനും സുരക്ഷയില്ലാതെ നായ്ക്കളെ വളര്‍ത്തി ജനജീവിതത്തിന് ഭീഷണിപ്പെടുത്തിയതിനുമാണ് നടപടി. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്.

വീടിനുള്ളില്‍ നിരവദി പട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ പട്ടിപിടിത്തക്കാരുടെ സഹായത്തോടെ ഇവയെ മാറ്റിയ ശേഷമാണ് പരിശോധന പൂര്‍ത്തിയാക്കിയത്. വിവാഹ വീടുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന ഭക്ഷ്യമാലിന്യവും പ്ലാസ്റ്റിക്കും ഹോംസ്റ്റേയ്ക്കുള്ളിലിട്ട് കത്തിക്കുന്നതും അഴുകിയ അവശിഷ്ടങ്ങള്‍ ഈച്ചയാര്‍ക്കുന്നതും പ്രദേശവാസികള്‍ക്ക് വലിയ ദുരിതമാണ് സൃഷ്ടിച്ചിരുന്നത്. രാത്രികാലങ്ങളില്‍ പൊതുവഴിയില്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിലൂടെ ഇവ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നതായും പരാതിയുണ്ട്. സ്ഥാപനത്തിന് നഗരസഭയുടെ ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിക്കുമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.