പന്തളം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ സുവിശേഷകന്‍ പന്തളം പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനം വീട്ടില്‍ ക്രിസ്ത്യന്‍ ഹാര്‍ട്ടറിന്റെ മകന്‍ പാസ്റ്റര്‍ സാം ഹാര്‍ട്ടര്‍ ( 37 ) ആണ് അറസ്റ്റില്‍ ആയത്.

തൃശ്ശൂരിലെ ഇരിങ്ങാലക്കുടയില്‍ നിന്നും സാഹസികമായാണ് പ്രതിയെ പിടികൂടിയത്. വിദേശത്ത് നഴ്‌സ് ആയ യുവതിയെയാണ് ഇയാള്‍ ചൂഷണം ചെയ്തത്. യുവതിയില്‍ നിന്നും 16 ലക്ഷം രൂപയും ഇയാള്‍ കൈക്കലാക്കി. പത്തനംതിട്ട, തിരുവല്ല എന്നീ സ്റ്റേഷനുകളില്‍ സാമ്പത്തിക തട്ടിപ്പിന് ഇയാളുടെ പേരില്‍ കേസുകള്‍ നിലവിലുണ്ട്.

പന്തളം എസ് എച്ച് ഒ റ്റി ഡി പ്രജീഷ്, എസ് ഐ രാജന്‍ പി കെ, എഎസ്‌ഐ ബി ഷൈന്‍, പോലീസ് ഉദ്യോഗസ്ഥരായ എസ് അന്‍വര്‍ഷ, രഞ്ജിത്ത് ആര്‍, നിയാസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം ആണ് സാഹസികമായി പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.