പന്തളം: പതിനാറുകാരിയെ ബലാല്‍സംഗം ചെയ്തതിന് എടുത്ത പോക്സോ കേസിലെ പ്രതി അതിജീവിതയ്ക്ക് ഭീഷണിയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചും സന്ദേശം അയച്ചതിന് വീണ്ടും പോക്സോ കേസില്‍ അറസ്റ്റില്‍. കവിയൂര്‍ വീഴല്‍ഭാഗം മുരിങ്ങൂര്‍കുന്നില്‍ വീട്ടില്‍ ആഷിക് സുധീഷ് (19) ആണ് അറസ്റ്റില്‍ ആയത്. പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതിന് കഴിഞ്ഞ വര്‍ഷം ഇയാളെ പന്തളം പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ അതിജീവിതയ്ക്ക് കഴിഞ്ഞ ജനുവരി 20 മുതല്‍ പ്രതി സോഷ്യല്‍ മീഡിയ വഴി സന്ദേശം അയ്ക്കാന്‍ തുടങ്ങി. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് നിരന്തരം ഭീഷണി മുഴക്കുകയും ചെയ്തു. കഴിഞ്ഞ മാസം ആറിന് തന്റെ നഗ്നചിത്രം ഇന്‍സ്റ്റാഗ്രാം വഴി കുട്ടിക്ക് അയച്ചു കൊടുത്തു. തുടര്‍ന്ന്, കുട്ടിയോട് നഗ്ന ഫോട്ടോകള്‍ ഫോണിലൂടെ അയക്കാന്‍ ആവശ്യപ്പെട്ടു. പിറ്റേ ദിവസം ഫോണില്‍ വിളിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് ഭീഷണിപ്പെടുത്തിയത് അതിജീവിതയെ മാനസിക സമ്മര്‍ദ്ദത്തിലാക്കി.

ഇതു സംബന്ധിച്ച് കഴിഞ്ഞ 12 ന് പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കി. വനിതാ പോലീസ് കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. അടൂര്‍ ജെ.എഫ്.എം കോടതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേസ് എടുത്തത് മനസ്സിലാക്കി സംസ്ഥാനം വിട്ട പ്രതിയെ പോലീസ് സംഘം തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയായ ഹൊസൂരില്‍ നിന്നും ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ സാഹസികമായി പിടികൂടുകയായിരുന്നു.

പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. അനീഷ് എബ്രഹാം, സി.പി.ഓമാരായ എസ്. അന്‍വര്‍ഷ, കെ. അമീഷ്, കെ. രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് ര പ്രതിയെ ഒളിയിടത്തില്‍ നിന്നും കുടുക്കിയത്. അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പ്രതിയുടെ മൊബൈല്‍ ഫോണ്‍ വിദഗ്ദ്ധ പരിശോധനക്കായി പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.