പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് വൻ വരവേൽപ്പ് നൽകി പ്രവർത്തകർ. ഡിസിസി ഓഫീസിന് മുന്നില്‍ തോളിലേറ്റിയാണ് രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചത്. ശേഷം തുറന്ന ജീപ്പിൽ നഗരത്തിൽ രാഹുലിന്റെ റോഡ് ഷോയും നടന്നു.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുൻ പാലക്കാട് എംഎൽഎയും വടകര എംപിയുമായ ഷാഫി പറമ്പിലും യൂത്ത് ലീഗ് അധ്യക്ഷൻ പികെ ഫിറോസും എന്നിവരും രാഹുലിനെ സ്വീകരിക്കാനെത്തി.

പി. സരിൻ ഉയർത്തിയ ആരോപണങ്ങക്കിടയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലം സ്ഥാനാര്‍ഥിയായി എത്തുന്നത്. ഇതിനെ പ്രതിരോധിക്കാൻ വലിയ തോതിൽ പ്രവർത്തകരെ കോൺഗ്രസ് രാഹുലിന്റെ റോഡ് ഷോയിലേക്ക് എത്തിച്ചിട്ടുണ്ട്.

ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്ന് രാഹുൽ പ്രതികരിച്ചു. ആത്മവിശ്വാസം കൂട്ടുന്ന പല വിവരങ്ങളും പല പാർട്ടിയിൽ നിന്നും കിട്ടുന്നുവെന്നും രാഹുൽ പ്രതികരിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു. തനിക്ക് കിട്ടിയതിനേക്കാള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിക്കുമെന്നും രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഉമ്മൻ ചാണ്ടിയുടെ പേര് വലിച്ചിഴക്കരുതെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.