- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ അതിക്രമിച്ചു കയറി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലഹരി കലര്‍ത്തിയ സിഗരറ്റ് നൽകി; പിന്നാലെ ലൈംഗികാതിക്രമം; തൃക്കൈപ്പറ്റക്കാരൻ മിഥുൻ ദാസിന് 27 വർഷം തടവും പിഴയും

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലഹരി നൽകി ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 27 വർഷവും 9 മാസവും കഠിനതടവ്. തൃക്കൈപ്പറ്റ നെല്ലിമാളം കല്ലറ വീട്ടിൽ മിഥുൻ ദാസിനെയാണ് (22) കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. തടവിനു പുറമെ 77,000 രൂപ പിഴയും അടയ്ക്കണം.
2022 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, ലഹരി കലർത്തിയ സിഗരറ്റ് വലിപ്പിച്ചു മയക്കിയ ശേഷമാണ് ലൈംഗികാതിക്രമം നടത്തിയത്. കൽപ്പറ്റ, ബത്തേരി, ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര സ്റ്റേഷനുകളിലായി അഞ്ചോളം കേസുകളിൽ മിഥുൻ ദാസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കൽപ്പറ്റ മുൻ ഇൻസ്പെക്ടർ ബിജു ആന്റണിയാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് ഇൻസ്പെക്ടർ ബി.കെ. സിജു അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എഎസ്ഐ കെ. റസാഖ്, സിവിൽ പൊലീസ് ഓഫീസർ ജുനൈദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.


