ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കസ്റ്റഡി അനിവാര്യമെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചു നില്‍ക്കാത്ത സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇന്നു രാവിലെ കേസ് എടുത്തപ്പോള്‍ എസ്‌ഐടിയോട് സംസാരിച്ച് നിലപാട് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് കോടതി നിര്‍ദ്ദേശം നല്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായ എസ് ജയശ്രീയുടെ സാമ്പിള്‍ ഒപ്പ് അടക്കം ശേഖരിച്ചു എന്ന് സംസ്ഥാനം പിന്നീട് അറിയിച്ചു. ആവശ്യമുള്ളപ്പോള്‍ എസ്‌ഐടിക്കു മുമ്പാകെ ഹാജരാകണം എന്ന ഉപാധിയോടെയാണ് മുന്‍കൂര്‍ ജാമ്യം നല്കിയത്. സ്ത്രീയെന്ന പരിഗണന നല്‍കിയാണ് സുപ്രീം കോടതി ജയശ്രിക്ക് ജാമ്യം അനുവദിച്ചത്. ആരോഗ്യകാരണങ്ങള്‍ ചുണ്ടിക്കാണിച്ചായിരുന്നു ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അതുകൂടി കണക്കിലെടുത്താണ് ജാമ്യം നല്‍കിയിരിക്കുന്നത്. കേസിലെ മറ്റ് ഏഴ് പ്രതികളും ജാമ്യത്തിലാണെന്ന് ജയശ്രീ സുപ്രീം കോടതിയെ അറിയിച്ചു.

ശബരിമലയില്‍ ജോലി ചെയ്തിട്ടില്ലെന്നും അവിടെ പോകുക പോലും ഉണ്ടായിട്ടില്ലെന്നും സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ജയശ്രീക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസില്‍ ജയശ്രീയെ കസ്റ്റഡിയില്‍ ആവശ്യമുണ്ടോയെന്ന് കോടതി ആരായുകയും ചെയ്തു. കേസില്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ സ്ത്രീയാണെന്ന പ്രത്യേക ആനൂകൂല്യം മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എസ്ഐടി ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശം നല്‍കി.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലകക്കേസില്‍ റിമാന്‍ഡിലായതിനാല്‍ പത്മകുമാര്‍ ജയിലില്‍ തന്നെ തുടരും.

കട്ടിളപ്പാളി കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ മറ്റ് പ്രതികള്‍ക്ക് അനുവദിച്ച ജാമ്യം ലഭിക്കാന്‍ തനിക്കും അര്‍ഹതയുണ്ടെന്നായിരുന്നു പത്മകുമാറിന്റെ വാദം. വാദം അംഗീകരിച്ച കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. ദ്വാരപാലക കേസില്‍ ഒരാഴ്ച കഴിയുന്നതോടെ പത്മകുമാറിന്റെ ജയില്‍വാസം 90 ദിവസം പിന്നിടും. അതിനു മുന്‍പെ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ആ കേസിലും പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കും. മാര്‍ച്ച് 31 ന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

2025 നവംബര്‍ 20 നാണ് സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാര്‍ അറസ്റ്റിലാകുന്നത്. കട്ടിളപ്പാളി കേസില്‍ ആയിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്. റിമാന്‍ഡില്‍ കഴിയവേ ദ്വാരപാലക ശില്പ കേസിലും എസ്‌ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം തേടി കോടതിയെ സമീപിച്ചത്. കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, എന്‍ വാസു തുടങ്ങിയവര്‍ സ്വാഭാവിക ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു.