പാലക്കാട്: ചെത്തല്ലൂരില്‍ ആര്‍എസ്എസ് കാര്യാലയം നിര്‍മിക്കാന്‍ സന്ദീപ് ജി.വാര്യരുടെ അമ്മ വാഗ്ദാനം ചെയ്തിരുന്ന സ്ഥലം ഉമ്മന്‍ചാണ്ടി ട്രസ്റ്റിന് കൈമാറും. ഇക്കാര്യം സന്ദീപ് വാര്യരാണ് അറിയിച്ചത്. സ്ഥലം കൈമാറാനാഗ്രഹിക്കുന്ന വിവരം കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് തെങ്ങിന്‍തോട്ടം എന്നിവര്‍വഴി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇവിടെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രം ആരംഭിക്കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

സന്ദീപ് വാര്യര്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ചെത്തല്ലൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് ശ്രമം ആരംഭിച്ചിരുന്നത്. ഇതിനായി ഭൂമിവാങ്ങാനുള്ള ശ്രമം പല കാരണങ്ങളാല്‍ നടന്നില്ല. ഈസമയത്ത് സന്ദീപ് വാര്യരുടെ അമ്മ ചെത്തല്ലൂര്‍ എന്‍എംയുപി സ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്ന എം.എം. രുക്മിണി വാര്‍ധക്യസഹജമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു. തന്റെവിഷമംകണ്ട് ചെത്തല്ലൂരിലെ വീടിനോടുചേര്‍ന്ന ആറുസെന്റ് സ്ഥലം കാര്യാലയത്തിന് നല്‍കാമെന്ന് അമ്മ വാഗ്ദാനം ചെയ്യുകയായിരുന്നെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.

പക്ഷേ, സ്ഥലമേറ്റെടുക്കാനുള്ള നടപടികള്‍ ആര്‍എസ്എസ് നേതൃത്വത്തിന് യഥാസമയം പൂര്‍ത്തിയാക്കാനായിരുന്നില്ല. 2022 സെപ്റ്റംബറില്‍ ടീച്ചര്‍ മരിച്ചു. 2024 നവംബറില്‍ സന്ദീപ് വാര്യര്‍ ബിജെപിവിട്ട് കോണ്‍ഗ്രസിലെത്തി. അമ്മ നല്‍കിയ വാക്ക് മാറ്റുന്നത് ധാര്‍മികമല്ലെന്ന വിശ്വാസത്താല്‍ സ്ഥലം അവകാശിയെന്ന നിലയില്‍ ഒപ്പിട്ടു കൈമാറാമെന്ന് അറിയിച്ചിരുന്നെങ്കിലും മറുഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.

ചെത്തല്ലൂരിലെ വീടിനോട് ചേര്‍ന്നുള്ള ആറ് സെന്റ് സ്ഥലമാണ് കൈമാറുക. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കെട്ടിടനിര്‍മാണം തുടങ്ങുമെന്നാണ് ലഭ്യമാകുന്ന വിവരം.