തൃശൂര്‍: തന്റെ വീടിന് മുന്നില്‍ നടന്ന ബോംബ് സ്‌ഫോടനം പൊലീസ് മാലപ്പടക്കമാക്കി മാറ്റിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. അയല്‍വാസികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടിത്തെറിയുടെ വിവരം പൊലീസിനെ അറിയിച്ചതെന്നും വിഷയത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗൂഢാലോചന നടന്നുവെന്നും ശോഭ ആരോപിച്ചു.

ബോംബ് പൊട്ടിയെന്ന് കാണിച്ച് താന്‍ കേസ് കൊടുത്തിട്ടുണ്ട്. കേസ് അവസാനിപ്പിച്ചതായി പൊലീസ് തനിക്ക് നോട്ടിസ് നല്‍കുകയോ അറിയിക്കുകയോ ചെയ്തിട്ടില്ല. തൃശൂര്‍ എസിപി കേസ് അന്വേഷിച്ചാല്‍ മാലപ്പടക്കം പോലും ആവില്ല. എസിപിക്ക് തന്നോട് കാലങ്ങളായി പ്രത്യേക സ്‌നേഹമുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചു.

''പൊട്ടിയത് മാലപ്പടക്കമല്ല. എന്നെ അപായപ്പെടുത്താന്‍ സംഘം ബൈക്കില്‍ എത്തിയത് തന്നെയാണ്. വര്‍ഷങ്ങളായി ആഘോഷങ്ങളില്‍ ഒരു പടക്കം പോലും എന്റെ വീടിനു മുന്നില്‍ പൊട്ടിയിട്ടില്ല. മാലപ്പടക്കം ആയിരുന്നെങ്കില്‍ അപ്പുറത്തുള്ള ആലിനു സമീപത്ത് പൊട്ടിക്കാമായിരുന്നു. അയല്‍ക്കാര്‍ പറഞ്ഞിട്ടാണ് പൊലീസിനെ വിവരം അറിയിച്ചത്. എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഗൂഢാലോചന നടന്നു'' ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.


അതേസമയം, അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനു പിടിയിലായ യുവാക്കള്‍ക്കെതിരെ കേസെടുത്ത ശേഷം പൊലീസ് വിട്ടയച്ചു. പൊട്ടിയത് പടക്കമാണെന്നും നാട്ടുകാരായ മൂന്നു യുവാക്കളാണ് ശോഭാ സുരേന്ദ്രന്റെ വീടിനു മുന്നില്‍ പടക്കം പൊട്ടിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ് യുവാക്കള്‍ പൊലീസിനോട് പറഞ്ഞു.