തിരുവനന്തപുരം/ കൊച്ചി : മൂവായിരം അണുകവിതകള്‍ തുടര്‍ച്ചയായി എഴുതി, മലയാള കാവ്യ ചരിത്രത്തില്‍ പുതിയൊരു ഏട് എഴുതിച്ചേര്‍ക്കുകയാണ് വ്യവസായിയും കവിയുമായ സര്‍.സോഹന്‍ റോയ്. രണ്ടായിരത്തിപ്പതിനെട്ട് ജനുവരിയില്‍ തുടക്കംകുറിച്ച അദ്ദേഹത്തിന്റെ ദൈനം ദിന അണുകാവ്യ രചന ഇപ്പോള്‍ മൂവായിരം കടന്നിരിയ്ക്കുകയാണ്. കവിത രൂപത്തില്‍ ഉള്ള വരികള്‍, സംഗീതത്തിന്റേയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ എല്ലാ ദിവസവും വീഡിയോരൂപത്തിലാക്കി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എട്ടു വര്‍ഷക്കാലത്തിലധികമായി ഒരു ദിവസം പോലും ഇടവേളയില്ലാതെ, അന്നന്നു നടക്കുന്ന ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി രചിച്ചുപോന്നിരുന്ന, 'അണുകാവ്യം' എന്ന് പേരിട്ട നാലുവരിക്കവിതകളാണ് ഇപ്പോള്‍ 3000 എണ്ണം തികഞ്ഞിരിക്കുന്നത്. ഈ 'അണുകാവ്യ' വീഡിയോകളിലൂടെ കണ്ണോടിച്ചാല്‍ കഴിഞ്ഞ എട്ടു വര്‍ഷക്കാലത്തെ പ്രധാന സംഭവങ്ങള്‍ ഒന്നൊന്നായി ആര്‍ക്കും ഓര്‍ത്തെടുക്കാന്‍ സാധിക്കും എന്ന ഒരു വലിയ പ്രത്യേകത കൂടി ഇതിനുണ്ട്.

ആദ്യകാലത്തെഴുതിയ നൂറ്റി ഇരുപത്തിയഞ്ച് കവിതകള്‍ ഡിസി ബുക്സ് 'അണുകാവ്യം' എന്ന പേരില്‍ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയുണ്ടായി. തുടര്‍ന്ന്, ഏഴാം നൂറ്റാണ്ടിലെ മഹാകാവ്യരചനയുടെ നിയമാവലികളെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടും പ്രണയം, സാമൂഹ്യ വിമര്‍ശനം, രാഷ്ട്രീയം, ആക്ഷേപഹാസ്യം, ദാര്‍ശനികം, പാരിസ്ഥിതികം എന്നിങ്ങനെ മനുഷ്യ ജീവിതം അഭിമുഖീകരിക്കുന്ന വിവിധ നാള്‍ വഴികള്‍ അടയാളപ്പെടുത്തിക്കോണ്ടും അദ്ദേഹം 'അണുമഹാകാവ്യം 601 ' എന്ന പേരില്‍ എഴുതിയ മഹാകാവ്യഗ്രന്ഥം,

സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്തിരുന്നു. സൂര്യ കൃഷ്ണമൂര്‍ത്തി, മുരുകന്‍ കാട്ടാക്കട, പി നാരായണകുറുപ്പ്, എഴാച്ചേരി രാമചന്ദ്രന്‍ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യത്തില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയാണ് പുസ്തകം ഏറ്റു വാങ്ങിയത്.

ആയിരത്തിയൊന്ന് ദിവസങ്ങള്‍ തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ കവിതകള്‍ പങ്കു വച്ചതിന് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 'അണുമഹാകാവ്യം 1001 'എന്ന ആയിരത്തൊന്നു കവിതകളുടെ ഈ സമാഹാരം, അന്നത്തെ കേരളാ ഗവര്‍ണര്‍ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് പ്രകാശനം ചെയ്തത്.

ഇന്ത്യയില്‍ നിന്ന് ഓസ്‌കാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മൂന്നു ഗാനങ്ങള്‍ അടക്കം നൂറോളം ഗാനങ്ങള്‍ക്കും മൂന്നു ഭാഷകളിലായി സോഹന്‍ റോയ് രചന നിര്‍വ്വഹിച്ചിട്ടുണ്ട്. തന്റെ എട്ടാമത്തെ സാഹിത്യ കൃതിയായ കസ്തൂരി ശലഭത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനം കഴിഞ്ഞയാഴ്ച തിരുവനന്തപുരം നിയസഭാ അന്താരാഷ്ട്ര പുസ്തക ഉത്സവത്തില്‍ നടത്തുകയുണ്ടായി.

സലിം കുമാര്‍ സംവിധാനം ചെയ്ത കറുത്ത ജൂതന്‍, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകള്‍ക്കുവേണ്ടി സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകന്‍ ബി ആര്‍ ബിജുറാം ആണ് സോഹന്‍ റോയിയുടെ വരികള്‍ക്ക് സംഗീതസംവിധാനവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത്. മറൈന്‍ മേഖലയില്‍ വിവിധ സേവനങ്ങള്‍ നല്‍കുന്നതില്‍ ആഗോള തലത്തില്‍ ഒന്നാം സ്ഥാനക്കാരായ, മുപ്പതോളം രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന

ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപക ചെയര്‍മാനും സിഇഒയും ആണ് സര്‍.സോഹന്‍ റോയ്.