കാസര്‍കോട്: കാസര്‍കോട് നവവധു ആത്മഹത്യ ചെയ്തതില്‍ ആരോപണവുമായി കുടുംബം. കാസര്‍കോട് പടന്ന വലിയപറമ്പ് സ്വദേശിയായ നികിത ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. കടുത്ത മാനസിക പീഡനമാണ് യുവതിയുടെ ആത്മഹത്യക്ക് കാരണമെന്നാണ് പരാതി. കേസ് അന്വേഷണത്തില്‍ തളിപ്പറമ്പ് പോലീസ് മെല്ലെ പോക്ക് നയം സ്വീകരിക്കുന്നതായും ഇവര്‍ ആരോപിക്കുന്നു.

കഴിഞ്ഞ മാസം 17 നാണ് വലിയപറമ്പ് ബീച്ചാരക്കടവ് സ്വദേശിയായ കെപി നികിത തളിപ്പറമ്പ് നണിച്ചേരിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിക്കുന്നത്. തളിപ്പറമ്പ് ലൂര്‍ദ്ദ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു 20 വയസുകാരിയായ നികിത. മരണത്തിന് പിന്നില്‍ പ്രവാസിയായ ഭര്‍ത്താവ് വൈശാഖിന്റെ മാനസിക പീഡനമാണെന്നാണ് ഉയര്‍ന്നു വരുന്ന ആരോപണം.

തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടും മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്താന്‍ വൈകിയെന്നും നികിതയുടെ കുടുംബം ആരോപിക്കുന്നു. നീതിക്കായി നിയമപരമായി ഏതറ്റം വരേയും പോകുമെന്നാണ് ബന്ധുക്കളുടെ നിലപാട്.