ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി മൂന്നുതവണ ഹോട്ടല്‍മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയെ സുപ്രീംകോടതി വെറുതേവിട്ടു. വിവാഹവാഗ്ദാനം ലംഘിക്കപ്പെട്ടെന്നതുകൊണ്ടുമാത്രം ബലാത്സംഗക്കുറ്റമാവില്ലെന്ന് തമിഴ്‌നാട്ടില്‍നിന്നുള്ള ഈ കേസിലും സുപ്രീംകോടതി ആവര്‍ത്തിച്ചു. പരാതിക്കാരി മൂന്നുതവണയും ഹോട്ടല്‍മുറിയിലേക്ക് സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

പരാതിക്കാരിയുടെ സമ്മതമില്ലാതെയാണ് ശാരീരികബന്ധം നടന്നതെന്ന് വിശ്വസിക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. എഫ്‌ഐആറും പിന്നീട് നല്‍കിയ മൊഴിയും പരിശോധിക്കുമ്പോള്‍ സമ്മതമില്ലാതെയാണ് ശാരീരികബന്ധമെന്ന് കരുതാനാവില്ല. മൂന്നുതവണയും തന്റെ സമ്മതമില്ലാതെയാണ് ശാരീരികബന്ധം നടന്നതെന്ന പരാതിക്കാരിയുടെ വാദം വിശ്വസിക്കാനാവില്ല. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേ പ്രതി നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് സുപ്രീംകോടതി വിധിപറഞ്ഞത്.