തിരുവനന്തപുരം: ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നുവെച്ച സംഭവത്തില്‍ പിഴയിട്ട് കോടതി. ചികിത്സാ പിഴവിന് മൂന്ന് ലക്ഷം രൂപയാണ് ഡോക്ടര്‍ക്ക് കോടതി പിഴ ഇട്ടിരിക്കുന്നത്. നെയ്യാറ്റിന്‍കര ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുജ അഗസ്റ്റിനാണ് പിഴ. പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാന്‍ പി ശശിധരന്‍, അംഗങ്ങളായ വി.എന്‍. രാധാകൃഷ്ണന്‍, ഡോ. മുഹമ്മദ് ഷരീഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ശിക്ഷ വിധിച്ചത്.

2022ലാണ് ജിത്തു നെയ്യാറ്റിന്‍ക്കര താലൂക്ക് ആശുപത്രിയില്‍ സിസേറിയന് വിധേയയായത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടില്‍ ചെന്നെങ്കിലും വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി സുജ എന്ന ഡോക്ടറെ കാണുകയും ചെയ്തു. എന്നാല്‍ മൂന്ന് തവണ ചെന്നപ്പോഴും ഇവര്‍ വേദന കുറയാനുള്ള മരുന്ന് കൊടുത്ത് തിരികെ വിടുകയായിരുന്നു.

പിന്നീട് വേദന കഠിനമായതോടെ ജിത്തു 2023ല്‍ ആശുപത്രിയില്‍ വീണ്ടും അഡ്മിറ്റായി. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് സര്‍ജിക്കല്‍ മോപ്പ് കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ജിത്തു പെര്‍മനന്റ് അദാലത്തിനെ പരാതിയുമായി സമീപിക്കുകയായിരുന്നു.

തനിക്കല്ല നഴ്‌സിനായിരുന്നു പിഴവ് പറ്റിയത് എന്നായിരുന്നു ഡോ. സുജ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. മാത്രമല്ല, ശസ്ത്രക്രിയ കഴിഞ്ഞാല്‍ എന്തൊക്കെ സാധനങ്ങള്‍ പുറത്തുണ്ട് എന്ന ലിസ്റ്റ് ഡോക്ടര്‍മാര്‍ തയ്യാറാക്കണം. എന്നാല്‍ അത്തരത്തില്‍ ഒരു ലിസ്റ്റ് തയ്യാറാക്കുന്നതില്‍ ഗൈനക്കോളജിസ്റ്റിന് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. മൂന്ന് ലക്ഷം രൂപ പിഴയും കോടതി ചെലവും മറ്റുമായി പതിനയ്യായിരം രൂപയുമാണ് ഗൈനക്കോളജിസ്റ്റ് ശിക്ഷയായി അടക്കേണ്ടത്.