പൊന്നാനി: പൊന്നാനിയിൽ കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾ എസ്‌കോർട്ട് പൊലീസുകാരെ തള്ളിമാറ്റി കൈവിലങ്ങുകളോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്. യുവാക്കളെ സംഘംചേർന്ന് ആക്രമിച്ച കേസിൽ അറസ്റ്റിലായ ഈശ്വരമംഗലം സ്വദേശി കാളന്റെപുരയ്ക്കൽ ഇർഷാദാണ് (24) രക്ഷപ്പെടാൻ ശ്രമിച്ചത്. പൊലീസിന്റെ സമയോചിത ഇടപെടൽ മൂലം പ്രതിയെ ഉടൻതന്നെ പിടികൂടാനായി. പ്രതി കോടതി പരിസരത്തും ജയിൽ വളപ്പിലും അക്രമാസക്തനായി പെരുമാറുകയും ചെയ്തിരുന്നു.

പൊന്നാനി നരിപ്പറമ്പ് ഗുലാബ് നഗറില്‍ മൂന്ന് യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ ഒളിവില്‍ പോയ മുഖ്യ പ്രതിയായ ഇര്‍ഷാദിനെ സുഹൃത്തിനൊപ്പം കണ്ണൂര്‍ ഇരിട്ടിയിലെ കര്‍ണാടക അതിര്‍ ത്തിയില്‍നിന്ന് ഇരിട്ടി പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. നേരത്തെ ഈ കേസിൽ റുബൈസ്, മുസ്തഫ, ദിർഷാദ്, അസ്ലം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുല്ലശ്ശേരി അജ്മൽ, കാളന്റെ പറമ്പിൽ അജ്മൽ എന്നിവരെ ഇനിയും പിടികൂടാനുണ്ട്.

ഇർഷാദ് ലഹരിക്ക് അടിമയാണെന്നും, ലഹരി ലഭിക്കാതെ മാനസിക വിഭ്രാന്തി കാണിക്കുകയും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പൊന്നാനി ഇൻസ്പെക്ടർ എസ്. അഷ്‌റഫ്, സബ് ഇൻസ്പെക്ടർ സി.വി. ബിബിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാസർ, എസ്. പ്രശാന്ത് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീരാജ്, ജിനേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.