തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ കുപ്പിവെളള സംരംഭമായ ഹില്ലി അക്വ വിദേശ കയറ്റുമതിക്കൊരുങ്ങുന്നു. ഗൾഫ് നാടുകളിലേക്കാണ് കയറ്റുമതി. ഇതുവഴി 30 ശതമാനം അധിക വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്‍റ് കോർപ്പറേഷനും ദുബൈയിലെ ഏജൻസിയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ആഴ്ചകൾക്കകം തൊടുപുഴയിൽ നിന്ന് ഹില്ലി അക്വ ഗൾഫ് നാടുകളിലേക്കെത്തും.

കുപ്പിവെളള വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യമോടെയാണ് സർക്കാർ ഹില്ലി അക്വ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര വ്യാപാരമേളയിലെ സാന്നിദ്ധ്യമാണ് പദ്ധതിക്ക് വഴിത്തിരിവായത്.

മേളക്കെത്തിയ ഗൾഫ് നാടുകളിലെ സംരംഭകർ ഹില്ലി അക്വ കയറ്റുമതി ചെയ്യാൻ താത്പര്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച വിദേശ പ്രതിനിധികൾ പ്ലാൻ്റും നിർമ്മാണ രീതികളും പരിഷ്‌ദോദിക്കാൻ എത്തിയിരുന്നു. തൊടുപുഴയിലെ പ്ലാന്റുകളാണ് ഇവർ സന്ദർശിച്ചത്. തുടർന്നാണ് മൂന്നുവർഷത്തേക്കുളള കരാറിലൊപ്പിട്ടത്. ഇതോടെ കടൽവെളളം ശുദ്ധികരിച്ചുപയോഗിക്കുന്ന നാടുകളിലേക്ക് കേരളത്തിൻ്റെ സ്വന്തം ബ്രാൻ്ഡ് എത്തുകയാണ്.

മലങ്കര, അരുവിക്കര ഡാമുകളിലെ വെളളമുപയോഗിച്ച് തൊടുപുഴയിലും തിരുവനന്തപുരത്തുമാണ് ഹില്ലി അക്വയുടെ നിർമ്മാണം.ആദ്യ ഘട്ടത്തിൽ 40 ലക്ഷം രൂപയുടെ കുപ്പിവെളളമാകും കയറ്റുമതി ചെയ്യുക. തുടക്കത്തിൽ കടൽകടക്കുന്നത് 20 ലിറ്ററിൻ്റെ ജാറുകൾ. തൊട്ടുപുറകേ, ചെറു കുപ്പികളും വിദേശത്തെത്തും. ഒരു സംസ്ഥാന സർക്കാരിൻ്റെ കുപ്പിവെളളം വിദേശ കയറ്റുമതിക്ക് ഒരുങ്ങുന്നു എന്ന അപൂർവ്വതയും ഹില്ലി അക്വയ്ക്ക് ഉണ്ട്.