കോഴിക്കോട്: ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ ആക്രമിച്ചു സ്വർണ്ണമാല കവർന്ന കേസിലെ പ്രതി പിടിയിൽ. കാസർകോട് സ്വദേശി മുഹമ്മദ് ഷംനാസ് (32) ആണ് അറസ്റിലായത്. നാദാപുരം പോലീസാണ് ഇയാളെ പിടികൂടിയത്. ജൂലായ് മാസത്തിലാണ് സംഭവം നടന്നത്. കുമ്മങ്കോട് സ്വദേശിനിയായ അങ്കണവാടി ജീവനക്കാരി ഉഷ, ഇരിങ്ങണ്ണൂർ അങ്കണവാടിയിലേക്ക് പോവുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്.

പ്രതി ഉഷയുടെ മൂന്നര പവൻ തൂക്കമുള്ള സ്വർണ്ണമാല പിടിച്ചുപറിച്ച ശേഷം സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. തലശ്ശേരി മേഖലയിൽ സമാനമായ നിരവധി സ്വർണ്ണാഭരണ മോഷണ കേസുകളിലെ പ്രതിയാണ് മുഹമ്മദ് ഷംനാസ് എന്ന് പോലീസ് പറഞ്ഞു.

കാസർകോട് എസ്.പി.യുടെ സ്ക്വാഡ് അംഗങ്ങളാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കാസർകോട്, കണ്ണൂർ ജില്ലകളിലായി 12 കേസുകൾ നിലവിലുണ്ടെന്നും, ഇവ വിവിധ കോടതികളിൽ വിചാരണയിലാണെന്നും പോലീസ് കൂട്ടിച്ചേർത്തു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.