കോട്ടയം: വയറു വേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മൂന്നു വയസ്സുകാരി മരിച്ചു. കട്ടപ്പന കളിയിക്കല്‍ ആഷ അനിരുദ്ധന്‍-വിഷ്ണു സോമന്‍ ദമ്പതികളുടെ മകള്‍ അപര്‍ണിക ആണു മരിച്ചത്. കുട്ടി മരിച്ചതിന് പിന്നാലെ ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കള്‍ രംഗത്തെത്തി. വയറു വേദനയെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഒരാഴ്ച മുന്‍പ് കഠിനമായ വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടര്‍മാരെ കാണിച്ചിരുന്നു. എന്നാല്‍ പ്രാഥമിക ചികിത്സ നടത്തിയ ശേഷം അധികൃതര്‍ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതായി മാതാപിതാക്കള്‍ പറയുന്നു. വീട്ടിലെത്തി മരുന്നു കഴിച്ചിട്ടും അസുഖത്തിനു കുറവുണ്ടായില്ല. തുടര്‍ന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും വീടിനു സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച വൈകിട്ടോടെ കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്കു വീണ്ടുമെത്തിച്ചു.

കുട്ടിയെ ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലും അവശയായ കുഞ്ഞിന് മതിയായ ചികിത്സ നല്‍കിയില്ലെന്നു കുട്ടിയുടെ അമ്മ പറയുന്നു. രാത്രി ഒന്നിനു കുട്ടിക്കു ഡ്രിപ്പ് ഇട്ടെങ്കിലും രാവിലെ ഏഴായിട്ടും പാതി പോലും ശരീരത്തില്‍ കയറിയില്ല. ഇന്നലെ രാവിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിക്കു ഹൃദയാഘാതം സംഭവിച്ചെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍, ഭക്ഷ്യവിഷബാധയേറ്റതായി തങ്ങളോട് ആശുപത്രി അധികൃതര്‍ അനൗദ്യോഗികമായി പറഞ്ഞതായി മാതാപിതാക്കള്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. കലശലായ ഛര്‍ദിയും ക്ഷീണവും ഉണ്ടായിരുന്നു. ഇതിനിടെ ഫിക്‌സും വന്നു. സാധാരണ ഫിക്‌സ് വരുമ്പോള്‍ വായിലെ സ്രവങ്ങളും വയറ്റിലുള്ള ഭക്ഷണങ്ങളും ശ്വാസകോശത്തിലെത്തി ശ്വാസതടസ്സം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഹൃദയാഘാതം മൂലമാണു കുട്ടി മരിച്ചതെന്നാണു പ്രാഥമിക വിവരം.-ന്മഡോ. കെ.പി.ജയപ്രകാശ്, സൂപ്രണ്ട്, കുട്ടികളുടെ ആശുപത്രി