കാസര്‍ഗോഡ്: റെയില്‍വേ ട്രാക്കില്‍ കല്ലും മരകഷണങ്ങളും വെച്ച് അപകടം സൃഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. ആറന്മുള ഇരന്തുര്‍ സ്വദേശി ജോജി തോമസ് (29) ആണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. 22633 നമ്പര്‍ ഹസ്റത് നിസാമുദ്ധീന്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പോകുന്നതിനിടെയാണ് സംഭവമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറുടെ പരാതിയിന്മേല്‍ ബേക്കല്‍ പൊലീസ് റെയില്‍വേ ആക്ട് 150(1)(മ), 147 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. തുക്കണ്ണാട് റെയില്‍വേ ട്രാക്കിന് സമീപം സംശയാസ്പദമായി ഇരിക്കുന്ന ഒരാളെക്കുറിച്ച് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനുപിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്നലെ ഉച്ചയോടെ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

ബേക്കല്‍ ഡി വൈ എസ് പി മനോജ് വി വി, ബേക്കല്‍ എസ്എച്ച്ഒ ഡോ. അപര്‍ണ ഒ ഐപിഎസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ ഷൈന്‍ കെ പി, സബ് ഇന്‍സ്‌പെക്ടര്‍ സവ്യസാചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.