കൊച്ചി: കേരള ആഗോള നിക്ഷേപ ഉച്ചകോടിയിലൂടെ കേരളത്തില്‍ വരാന്‍ പോകുന്ന മാറ്റത്തിനായി പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍ഡിഎഫ് പ്രതിപക്ഷത്ത് ആകുമ്പോഴും ഇതുപോലെ പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉച്ചകോടിക്ക് എത്തിയ എല്ലാ നിക്ഷേപകരെയും സ്വാഗതം ചെയ്യുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. 2015 ല്‍ വലിയ നേട്ടങ്ങള്‍ കേരളം കൈവരിച്ചു. നിരവധി ട്രേഡ് യൂണിയനുകള്‍ക്ക് മന്ത്രിയും താനും നേതൃത്വം നല്‍കിയിട്ടുണ്ട്. ട്രേഡ് യൂണിയനുകള്‍ കമ്പനികളുമായ് സഹകരിച്ചാണ് പോകുന്നത്. സമരത്തിലേക്ക് പോയിട്ടില്ലെന്നും വി ഡി സതീശന്‍ ഉച്ചകോടിയില്‍ പറഞ്ഞു.

ലോകത്താകെയുള്ള നിക്ഷേപകരെ ഒരുമിച്ച് ചേര്‍ക്കാനാണ് കേരള ആഗോള നിക്ഷേപ ഉച്ചകോടി എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ എത്തുന്ന നിക്ഷേപകര്‍ക്ക് സാങ്കേതികമായ പ്രതിസന്ധികള്‍ ഉണ്ടാകില്ല, നിക്ഷേപകര്‍ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കേണ്ടി വരില്ല, നിക്ഷേപക സൗഹൃദം ഒരുക്കുന്നതില്‍ സര്‍ക്കാറിന് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകര്‍ക്ക് കേരളത്തിനോടുള്ള താല്പര്യം ആണ് ഈ കാണുന്നത് എന്നും ഉച്ചക്കോടിക്ക് എത്തിയ പ്രതിനിധികളേയും ആയിരങ്ങളേയും സാക്ഷിയാക്കി മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി മുടക്കമില്ലാത്ത സംസ്ഥാനമാണ് കേരളം. നിക്ഷേപകര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം മുന്‍കൈയെടുത്തിട്ടുണ്ട്. ദേശീയപാത വികസനത്തിന് പ്രാധാന്യം നല്‍കുന്നു. എല്ലാ റോഡുകളും മികച്ച നിലവാരത്തിലാക്കും. കേരളത്തില്‍ വരുന്ന നിക്ഷേപകര്‍ക്ക് വ്യവസായം തുടങ്ങാന്‍ ഒരു തടസ്സവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

കൊച്ചിയില്‍ രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ഉച്ചകോടിക്കായി നിരവധി വ്യവസായ പ്രമുഖരും വിവിധ രാജ്യങ്ങളില്‍ നിന്നുളള നിക്ഷേപകരും എത്തിയിട്ടുണ്ട്. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്.