പത്തനംതിട്ട: മുഖ്യമന്ത്രിയെ മാധ്യമങ്ങള്‍ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നുവെന്ന ആരോപണവുമായി വന്ന മന്ത്രി വി. ശിവന്‍കുട്ടി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ തപ്പിത്തടഞ്ഞു. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് പി.വി. അന്‍വറല്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതോടെ ശിവന്‍കുട്ടി പതറി. എഡിജിപിയെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്നത് അന്‍വറിന്റെ മാത്രം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന് ആ അഭിപ്രായമില്ല. അന്‍വര്‍ ആണോ ശശിയാണോ ശരിയെന്ന ചോദ്യത്തിന് അതൊക്കെ അന്വേഷണത്തിന് ശേഷം തെളിയും കാത്തിരിക്കൂവെന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി.

കുറ്റകൃത്യങ്ങളിന്മേലുള്ള അന്വേഷണ മികവിന് അടക്കം ദേശീയതലത്തില്‍ നല്‍കുന്ന നിരവധി പുരസ്‌കാരങ്ങള്‍ 2016 മെയ് മുതല്‍

കേരള പോലീസ് നേടിയിട്ടുണ്ട്. ഫിക്കി സ്മാര്‍ട്ട് പോലീസിങ് അവാര്‍ഡ്, ഐ എസ് ഒ അംഗീകാരം ലഭിക്കുന്ന ആദ്യ എസ് പി ഓഫീസ് കൊല്ലം, സ്‌ക്കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡ്, കെ സെവന്‍ സെക്യൂരിറ്റി മെഡല്‍ ഓഫ് ഹോണര്‍ അവാര്‍ഡ്, മികച്ച ഗതാഗത ബോധവല്‍ക്കരണ ആപ്പ് ആയി കേരള പോലീസിന്റെ ട്രാഫിക് ഗുരുവിന് പുരസ്‌കാരം, കേരള പോലീസ് നടപ്പിലാക്കിയ സോഫ്റ്റ് പദ്ധതിയ്ക്ക് കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ പുരസ്‌കാരം, കേരള പോലീസ് സൈബര്‍ ഡോമിന് ഇലെറ്റ്സ് പുരസ്‌കാരം,പാസ്പോര്‍ട്ട് വെരിഫിക്കേഷനിലെ കൃത്യതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം, കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്ന നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന ദക്ഷിണ മേഖലയിലെ ഏറ്റവും മികച്ച പരിശീലന കേന്ദ്രത്തിനുള്ള അവാര്‍ഡ്, കോബ്സ് ടുഡേ ഇന്റര്‍നാഷണല്‍ നല്‍കുന്ന പുരസ്‌കാരം, കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ഫിക്കി അവാര്‍ഡ്, അഴിമതിയില്ലാത്ത പോലീസ് സേനയ്ക്കുള്ള ഇന്ത്യന്‍ പോലീസ് ഫൗണ്ടേഷന്റെ ബഹുമതി തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കേരള പോലീസ് കരസ്ഥമാക്കിയിട്ടുണ്ട്.

കേരളത്തില്‍ നടന്ന കുറ്റകൃത്യത്തെ പിന്തുടര്‍ന്ന് ഹൈദരാബാദിലെ മയക്കുമരുന്ന് കേന്ദ്രം കണ്ടെത്തി പൂട്ടിച്ച് പ്രബലനായ ഉടമയെ കേരള പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവം ഈ അടുത്താണ് ഉണ്ടായത്. ഇങ്ങനെ വിവിധ മേഖലകളില്‍ ജനങ്ങളുടെ സുരക്ഷയ്ക്കും സാമൂഹിക ഉന്നമനത്തിനും വേണ്ടി കേരള പോലീസ് മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പോലീസിനെതിരെ ഉയര്‍ന്നു വരുന്ന പരാതികളിന്മേല്‍ അന്വേഷണം നടത്തുകയും കുറ്റം തെളിഞ്ഞാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ സര്‍വീസില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ കൈക്കൊള്ളുകയും ചെയ്ത സര്‍ക്കാര്‍ ആണിത്. ഇതിനെല്ലാം നേതൃത്വം നല്‍കുന്നത് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ്. നിലവില്‍ ഉയര്‍ന്ന ആരോപണങ്ങളിന്മേലും കൃത്യമായി അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് പോലീസ് അസോസിയേഷന്റെ സമ്മേളനത്തില്‍ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അവിടെ ഉയര്‍ന്നു കേട്ട കൈയടി പോലീസ് സേനാംഗങ്ങള്‍ക്കിടയിലും ഇത്തരം നടപടികള്‍ക്ക് വലിയ സ്വീകാര്യതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഒറ്റപ്പെട്ട ആരോപണങ്ങള്‍ ഏറ്റുപിടിച്ച് സ്വയംപരിഹാസ്യരാവുകയാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയ്ക്ക് ആര്‍ എസ് എസ് ബന്ധം ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് ആര്‍ എസ് എസ് പരിപാടിയില്‍ നിലവിളക്ക് കൊളുത്തുന്ന ചിത്രം ജനമനസിലുണ്ട്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആകെ ആര്‍ എസ് എസിനെതിരെയുള്ള ജനമുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാവാണ് പിണറായി വിജയന്‍. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ആര്‍ എസ് എസ് ശാഖകള്‍ക്ക് കാവല്‍ നില്‍ക്കുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം.

പിണറായി വിജയന്‍ എന്ന ഭരണകര്‍ത്താവിന്റെ മികവും മേന്മയും നാം കാണുന്നതാണ്. വയനാട്ടില്‍ ദുരന്തം ഉണ്ടായപ്പോള്‍ സമാനതകള്‍ ഇല്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. ഇതിന് വ്യക്തിപരമായി തന്നെ നേതൃത്വം നല്‍കിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ ജനനായകനെതിരെയുള്ള ദുരാരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.