തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ കൈയ്യോടെ പൊക്കി വിജിലന്‍സ്. അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ കെഎൽ ജൂഡിനെയാണ് വിജിലന്‍സ് സംഘം കൈക്കൂലിമായി വലയിൽ കുടുക്കിയത്. കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതു കാലിലെ സോക്സിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു.

സോക്സിനുള്ളിൽ നിന്നാണ് വിജിലന്‍സ് സംഘം പണം പിടിച്ചെടുത്തത്. ഭൂമി വിൽക്കുന്നതിന് മുമ്പ് എടുക്കുന്ന റെക്കോഡ് ഓഫ് റൈറ്റ്സ് സര്‍ട്ടിഫിക്കറ്റ് (ആര്‍ഒആര്‍) നൽകുന്നതിനാണ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നൽകി വ്യക്തി വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെയാണ് വിജിലന്‍സിന് അപേക്ഷ നൽകിയ വ്യക്തി പരാതി നൽകിയത്. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തിയപ്പോള്‍ പരാതിയിൽ വസ്തുതയുണ്ടെന്ന് വ്യക്തായി. ആരോപണ വിധേയനായ വില്ലേജ് ഓഫീസര്‍ നേരത്തെ കാസര്‍കോട് കൈക്കൂലി കേസിൽപ്പെട്ടയാളാണെന്നും മാളയിൽ ജോലി ചെയ്തപ്പോഴും ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നതായും വിജിലന്‍സ് കണ്ടെത്തുകയും .

തുടര്‍ന്ന് കൈക്കൂലി നൽകാമെന്ന് അറിയിച്ചശേഷം ഇന്ന് വില്ലേജ് ഓഫീസര്‍ സ്ഥല പരിശോധനക്കായി അപേക്ഷകന് ഒപ്പം പോവുകയായിരുന്നു. സര്‍ട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പായുള്ള സ്ഥല പരിശോധന കഴിഞ്ഞ് വില്ലേജ് ഓഫീസിൽ മടങ്ങിയെത്തിയശേഷമാണ് ഇയാള്‍ കൈക്കൂലി കൈപ്പറ്റിയത്. വിജിലന്‍സ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകളാണ് കൈക്കൂലിയായി കൈമാറിയത്. ഇതിനിടെ വിജിലന്‍സ് സംഘമെത്തി കൈയ്യോടെ പിടികൂടുകയായിരുന്നു.