പരപ്പനങ്ങാടി: സാമ്പത്തിക അപഹരണ കേസില്‍ യുവതി അറസ്റ്റില്‍. വക്കീല്‍ ഗുമസ്തനെ ഭീഷണിപെടുത്തി എട്ട് പവന്‍ സ്വര്‍ണവും 18 ലക്ഷം രൂപയും കവര്‍ന്ന വീട്ടമ്മ പിടിയില്‍. കോഴിക്കോട് മീഞ്ചന്ത പന്നിയങ്കര സ്വദേശി ചമ്പയില്‍ മഞ്ജു, രമ്യ എന്നീ പേരുകളില്‍ അറിയപ്പെടുന്ന വിനിത (36) യാണ് അറസ്റ്റിലായത്.

യുവ വക്കീല്‍ ഗുമസ്തനുമായുള്ള വ്യവഹാര പരിചയ അടുപ്പം മുതലെടുത്തും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയുമാണ് യുവതി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തത്. 2022-2024 കാലയളവില്‍ ഇവര്‍ ഒരുമിച്ച് കഴിഞ്ഞത് ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന വിനിതയുടെ ഭര്‍ത്താവ് രാഗേഷിന് നോട്ടീസ് നല്‍കിയതായി പൊലീസ് അറിയിച്ചു. പ്രതിയുടെ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ സമാനസംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘങ്ങളുടെ നെറ്റ് വര്‍ക്ക് വ്യാപകമാണന്നും പരപ്പനങ്ങാടി എസ്.എച്ച്.ഒ പറഞ്ഞു.

പരപ്പനങ്ങാടി എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മഞ്ചേരി ജയിലിലേക്ക് പ്രതിയെ മാറ്റി. അന്വേഷണ സംഘത്തില്‍ എസ്.ഐ റീന, എസ്.ഐ വിജയന്‍, സി.പി.ഒ പ്രജോഷ് എസ്.സി.പി.ഒ മഹേഷ് എന്നിവര്‍ പങ്കാളികളായി.