കോഴിക്കോട്: ബാലുശ്ശേരിയിൽ റബർ തോട്ടത്തിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലയാടുള്ള റബർ തോട്ടത്തിലാണ് യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. നരിക്കുനി പുല്ലാളൂർ അസീസിന്റെ ഭാര്യ സലീനയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും മരിച്ചത് സലീനയാണെന്ന് തിങ്കളാഴ്ചയാണ് തിരിച്ചറിഞ്ഞത്.

തലയാട് സെന്റ് ജോർജ് പള്ളിക്ക് സമീപമുള്ള റബർ തോട്ടത്തിലാണ് കത്തിക്കരിഞ്ഞ നിലയിൽ സലീനയുടെ മൃതദേഹം കണ്ടെത്തിയത്. പള്ളിപ്പെരുന്നാളിന് എത്തിയവരാണ് യുവതിയെ തീ പടരുന്ന നിലയിൽ കണ്ടത്. ഓടിയെത്തുമ്പോഴേക്കും ശരീരം പൂർണമായി കത്തിയമർന്നിരുന്നു.

സലീന കഴിഞ്ഞ ദിവസം വീട്ടിൽനിന്ന് ഇറങ്ങിയതാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം വീട്ടിൽനിന്നും 12 കിലോമീറ്ററോളം അകലെയുള്ള തലയാട്ടിൽ സലീന എന്തിനാണ് വന്നതെന്നതിൽ ദുരൂഹത തുടരുകയാണ്. പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.